ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയും തമിഴകത്തെ സൂപ്പർ താരവുമായിരുന്ന ജോസഫ് വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന കാര്യം ഒന്നോർത്തു നോക്കൂ… സംഭവം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് രാഷ്ട്രീയത്തിലും ദേശിയ രാഷ്ട്രീയത്തിലും ചർച്ചയായ ഒരു വിഷയമാണ്. ടിവികെയിൽ നിന്ന് തുടങ്ങിയ പ്രചാരണം പിന്നീട് തമിഴകം ഏറ്റ് പിടിച്ചതോടെ സമാധാനം നഷ്ടപ്പെട്ടത് മറ്റാരുടേയുമല്ല, കോൺഗ്രസിന്റെ തന്നെയാണ്. കഴിഞ്ഞ പത്ത് വർഷത്തിൽ അധികമായി രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാൻ കോൺഗ്രസ് കൊണ്ടുനടക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടേക്കാം എന്ന ഭയം പാർട്ടിയെ ബാധിച്ചു. അതോടെ പ്രചാരണത്തില്‍ കടുത്ത അതൃപ്തി കോൺഗ്രസ് അറിയിക്കുകയുമായിരുന്നു. രാഹുല്‍ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിയ്ക്കുവെന്നാണ് കോണ്‍ഗ്രസ് നിലപാട്. ടിവികെ നിലപാട് മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെക്കുമെന്ന് വരെ ഭീഷണിയുയർന്നു.
അഭ്യൂഹങ്ങളും ചർച്ചകളും കൊഴുക്കുന്നതിനിടെ, വിഷയത്തിൽ കൂടുതൽ വിശദീകരണങ്ങൾ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് വരുകയാണ്. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പിന്തുണച്ചതായി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് താരഹായ് കത്ത്‌ബെർട്ട് വ്യക്തമാക്കുകയായിരുന്നു.
സഖ്യത്തിനുള്ളിൽ നേതൃത്വത്തെച്ചൊല്ലി തർക്കമുണ്ടെന്ന റിപ്പോർട്ടുകൾ തള്ളിയ അവർ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയ്‌യെ പരിഗണിക്കണമെന്ന ആവശ്യം പാർട്ടി പ്രവർത്തകരുടെ ആവേശത്തിൽ നിന്ന് ഉയർന്നതാണെന്നും ഇത് നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്നും പറയുകയാണ്.
“മുഖ്യമന്ത്രി വിജയ് രാഹുൽ ഗാന്ധിയെയാണ് പ്രധാനമന്ത്രി സ്ഥാനാർഥിയായി പിന്തുണച്ചിരിക്കുന്നത്. അതേ നിലപാടിലാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്,” മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അവർ പറഞ്ഞു. തമിഴക വെട്രി കഴകം (ടിവികെ) നേതാക്കൾ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന തരത്തിൽ നടത്തിയ പ്രസ്താവനകളെത്തുടർന്നുണ്ടായ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു കത്‌ബെർട്ട്.
ശനിയാഴ്ച കന്യാകുമാരിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ 2029ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് രാജേഷ് കുമാർ പറഞ്ഞിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിക്കാൻ വിജയ്‌യെ പിന്തുണച്ചുകൊണ്ടുള്ള ടിവികെ നേതാക്കളുടെ പ്രസ്താവനകൾക്കിടെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളും പുറത്തുവന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവി തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു നേതാവ് വഹിക്കണമെന്ന ആഗ്രഹം ടിവികെ നേതാവ് ആദവ് അർജുന നേരത്തെ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയ്‌യെ ഉയർത്തിക്കാണിക്കുന്നത് ചിലരുടെ ശ്രദ്ധതിരിക്കൽ തന്ത്രമാണെന്നായിരുന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മാണിക്കം ടാഗോറിന്റെ പ്രതികരണം.
2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ടിവികെ പിന്തുണച്ചില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവയ്ക്കുമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ പ്രസ്താവിച്ച് ഒരു ദിവസത്തിന് ശേഷമായിരുന്നു കത്‌ബെർട്ടിന്റെ പ്രതികരണം. പിന്നാലെ, വിജയ് പ്രധാനമന്ത്രിയാകണമെന്നത് ടി.വി.കെ. എം.എൽ.എ.മാരുടെയും പ്രവർത്തകരുടെയും ആഗ്രഹമാണെന്ന് പാർട്ടി ഖജാൻജിയും മന്ത്രിയുമായ പി. വെങ്കിടരമണനും രംഗത്ത് വന്നു. പാർട്ടി നേതൃത്വം ഇതുസംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ തൽക്കാലത്തേക്ക് ചർച്ചകളെല്ലാം ഒന്ന് അടങ്ങിയിരിക്കുകയാണ്. എന്നാൽ വിജയോ മറ്റ് ഉന്നത നേതാക്കളോ ഒന്നും വിഷയത്തിൽ ഒരു തരത്തിലുമുള്ള അഭിപ്രായ പ്രകടനങ്ങളോ മറുപടികളോ നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇനി വിജയുടെ മനസിൽ ശരിക്കും അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിലോ?! വെറും മാസങ്ങൾ കൊണ്ട് സിനിമാ നടനിൽ നിന്ന് മുഖ്യമന്ത്രിയായി രാജ്യത്തെ തന്നെ ഞെട്ടിച്ചിട്ടിരിക്കുന്ന വിജയ് സമാനമായ മറ്റൊരു തേരോട്ടം പ്ലാൻ ചെയ്യുന്നുണ്ടെന്ന് അനുയായികൾക്ക് തോന്നുന്നതിൽ തെറ്റ് പറയാനും പറ്റില്ല.
അടുത്തിടെ നിയമസഭയില്‍ മന്ത്രി ഡി ശരത്കുമാറാണ് സി ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ടിവികെയിലെ മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ ഇക്കാര്യം വിവിധ വേദികളില്‍ പറഞ്ഞു. തൂത്തുക്കുടിയില്‍ 2029ലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സി ജോസഫ് വിജയ് എന്നുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധി വിജയിയെ കൈപിടിച്ച് പ്രധാനമന്ത്രിക്കസേരയിൽ ഇരുത്തുമെന്ന് പറഞ്ഞ് ടി.വി.കെ. എം.എൽ.എ. കനിമൊഴി സന്തോഷും വന്നതോടെ രംഗം കൊഴുക്കുകയായിരുന്നു.
അടുത്തിടെ പുറത്തുവന്ന പ്രധാനമന്ത്രി സ്ഥാനാര്‍ഥിയ്ക്കുള്ള മാധ്യമ സര്‍വെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് പിന്നാലെ മൂന്നാം സ്ഥാനത്ത് സി ജോസഫ് വിജയ് ഇടം പിടിച്ചതോടെയാണ് എല്ലാ ചർച്ചകളുടേയും തുടക്കമെന്ന് പറയാം. ഒന്‍പത് ശതമാനം പേരാണ് ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിച്ചത്. ഇതോടെയാണ് കോണ്‍ഗ്രസ് അതൃപ്തിയുമായി രംഗത്തെത്തിയത്. സര്‍വെയെ പരിഹസിച്ച് പിസിസി അധ്യക്ഷന്‍ മാണിക്കം ടാഗോര്‍ രംഗത്തെത്തി. ആനയെയും സിംഹത്തെയും തമ്മില്‍ തെറ്റിയ്ക്കാന്‍ കുറുക്കന്‍ വ്യാജ സര്‍വെയുമായി രംഗത്തെത്തിയായിരുന്നു മാണിക്കം ടാഗൂറിന്റെ പരിഹാസം. ഇതിന് പിന്നാലെ രാജി ഭീഷണിയുമായി കോണ്‍ഗ്രസ് മന്ത്രിമാരും രംഗത്തെത്തി. രാഹുല്‍ഗാന്ധിയെ മാത്രമെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിയ്ക്കുവെന്നും അല്ലാത്ത പക്ഷം രാജിവെക്കുമെന്നും മന്ത്രി രാജേഷ് കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രതികരണങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയുമായി ടിവികെയും രംഗത്തുണ്ട്. അറുപത് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് തമിഴ് നാട്ടില്‍ മന്ത്രിസ്ഥാനം ലഭിച്ചത്, വിജയ് കാരണമെന്നത് ചൂണ്ടിക്കാട്ടിയാണ് ടിവികെയുടെ വാദം. അതിന് മറുപടിയായി, തമിഴ്‌നാട്ടിൽ ടി.വി.കെ. സഖ്യത്തിലുണ്ട് എന്നതുകൊണ്ട് കോൺഗ്രസ് ആരുടെയും അടിമയല്ലെന്ന് പുതുച്ചേരി മുൻ മുഖ്യമന്ത്രി വി. നാരായണസാമി പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധിയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
അതിനിടെ, അഭ്യൂഹങ്ങളിൽ വിജയ്യേയും ടിവികെയേയും പരിഹസിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പഴനിസ്വാമിയും രംഗത്ത് വന്നു. വിജയ്ക്ക് വേണമെങ്കിൽ അമേരിക്കൻ പ്രസിഡന്റ് വരെയാകാമെന്നായിരുന്നു പഴനിസ്വാമിയുടെ പരിഹാസം. അദ്ദേഹത്തിന് ട്രംപിന് പകരക്കാരനാകാം. അതിൽ തെറ്റൊന്നുമില്ല. അത് അദ്ദേഹത്തിന്റെ ആഗ്രഹമാണ്. വിജയ്‌ക്ക് വേണമെങ്കിൽ ഇന്ത്യൻ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആകാം’ എന്ന് വിജയ്‌യെ എടപ്പാടി പഴനിസ്വാമി പരിഹസിച്ചു.
2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിനുള്ളിലെ അധികാര സമവാക്യങ്ങളും ദേശീയതലത്തിലെ നേതൃത്വവും സംബന്ധിച്ച ചർച്ചകൾക്ക് വഴിവയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള മാസങ്ങളിൽ വിജയ്‌യും രാഹുൽ ഗാന്ധിയും തമ്മിൽ രാഷ്ട്രീയമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തിരഞ്ഞെടുപ്പിനുശേഷം തന്റെ സർക്കാരിന് കോൺഗ്രസ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച വിജയ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് നന്ദി രേഖപ്പെടുത്തുകയും രാഹുൽ ഗാന്ധിയെ തന്റെ ‘സഹോദരൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
2024ൽ രൂപീകരിച്ച പാർട്ടി ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകൾ നേടി. തുടർന്ന് കോൺഗ്രസിന്റെയും മറ്റ് പാർട്ടികളുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ വിജയ് പിന്തുണച്ചതായി കോൺഗ്രസ് പരസ്യമായി വ്യക്തമാക്കിയതോടെ സഖ്യത്തിനുള്ളിലെ നേതൃത്വ സമവാക്യങ്ങൾ വീണ്ടും ചർച്ചയാകാനുള്ള സാധ്യതയുണ്ട്. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാർട്ടികളും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വിപുലീകരിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ നിലവിലെ സഖ്യധാരണ എത്രത്തോളം തുടരുമെന്നതും ശ്രദ്ധേയമാണ്.


