കൊടുങ്ങല്ലൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശമയച്ച് കൊടുങ്ങല്ലൂർ സ്വദേശിയിൽനിന്ന് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഹരിയാണ ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്പിൽ തോമസ് ലാലന്റെ ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയെടുത്തതിനാണ് അറസ്റ്റ്.
നിർമാണക്കരാറുകാരനായ തോമസ് ലാലൻ പണം പിൻവലിക്കുന്നതിനായി ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽനിന്ന് സെപ്റ്റംബർ 29-നു മൂന്നുതവണകളായി 9.90 ലക്ഷം രൂപ ഓൺലൈനായി കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് റൂറൽ സൈബർ പോലീസ് നടത്തിയ പരിശോധനയിൽ ഫോണിൽ ആർടിഒ ചലാൻ എന്ന പേരിലുള്ള എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തി.
ഹരിയാനയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് ഹരിയാണയിലെത്തി ബാങ്കിൽ അന്വേഷിച്ചപ്പോൾ പണം ക്രെഡിറ്റായ അക്കൗണ്ട് വ്യാജവിലാസത്തിൽ തുടങ്ങിയതാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ബാങ്ക് അക്കൗണ്ട് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
സൈബർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ്‌ഐ സുജിത്ത്, സിപിഒ സച്ചിൻ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ. അരുൺ, എസ്‌ഐ മനു, തോമസ്, അസ്മാബി, സിപിഒ ജിഷാ ജോയ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.






