ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും നടുക്കുന്ന ക്രൂര സംഭവം. ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ബസ് ഡ്രൈവറും കണ്ടക്ടറുമാണ് അതിക്രമം നടത്തിയതെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉപയോഗിച്ച ശയനസൗകര്യമുള്ള ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ദില്ലിയിലെ റാണി ബാഗ് മേഖലയിലാണ് തിങ്കളാഴ്ച രാത്രി സംഭവം നടന്നത്. പിതാംപുര സ്വദേശിനിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബലമായി ബസിലേക്ക് കയറ്റിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. മംഗോൾപുരിയിലെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന യുവതിയോട് സമയം ചോദിക്കാനെന്ന വ്യാജേന സമീപിച്ച ജീവനക്കാരൻ പിന്നീട് ബസിലേക്ക് തള്ളിക്കയറ്റുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തുടർന്ന് ബസ് നംഗ്ലോയ് ഭാഗത്തേക്ക് കൊണ്ടുപോയി ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് പൊലീസ് കേസെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും.
മൂന്ന് കുട്ടികളുടെ അമ്മയായ യുവതി നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവം വലിയ നാണക്കേടാണെന്നും നിർഭയ സംഭവത്തിന്റെ ആവർത്തനമാണിതെന്നും ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വജ് പ്രതികരിച്ചു.






