കടുത്തുരുത്തി: അധ്യാപകൻ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് നൽകിയ പരാതി വ്യാജമെന്ന വെളിപ്പെടുത്തലുമായി യുവതി. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് യുവതി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം.
കോട്ടയം കുറുപ്പന്തറയിലെ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന അധ്യാപകൻ സി ഡി ജോമോനെതിരെയായിരുന്നു എറണാകുളം സ്വദേശിനിയുടെ പരാതി. തന്നെ പരിശീലനത്തിന് കൊണ്ടുപോകുന്നതിനിടയിൽ അധ്യാപകൻ പീഡിപ്പിച്ചെന്നായിരുന്നു അന്ന് യുവതി നൽകിയിരുന്ന പരാതി.
യുവതിയുടെ പരാതിക്ക് പിന്നാലെ സ്ഥാപനം പൂട്ടി, ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങൾക്ക് ശേഷം ജോമോൻ്റെ അവസ്ഥ മനസ്സിലാക്കിയ യുവതി കഴിഞ്ഞ ദിവസം നാട്ടിലെത്തുകയും സമീപത്തെ പള്ളിയിലെ ശുശ്രൂഷയ്ക്കിടയിൽ ജോമോനോടും കുടുംബത്തോടും പരസ്യമായി മാപ്പ് പറയുകയുമായിരുന്നു.




