കൊച്ചി: സെന്റ് മേരീസ് ബസിലിക്കയിൽ സ്ത്രീകൾക്ക് നേരെ അജ്ഞാതൻ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ബസിലിക്കയിൽ നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് ദേവാലയത്തിൽ നിന്നും പുറത്തിറങ്ങിയ സ്ത്രീകൾക്ക് നേരെ ഇന്നലെ രാത്രി 7.45ഓടെയായിരുന്നു ആക്രമണം. 14ഓളം സ്ത്രീകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പൊലീസ് സ്ഥലത്തെത്തി സമീപത്തെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ നാല്പതിലേറെ ദിവസങ്ങളായി കുർബാന തർക്കവുമായി ബന്ധപ്പെട്ട് സഭാ അനുകൂലികളായ വിശ്വാസികൾ തുടരുന്ന പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുത്ത് തിരിച്ചു വീടുകളിലേക്ക് പോകാനിറങ്ങിയ സ്ത്രീകൾക്ക് നേരെയായിരുന്നു അക്രമണം. പ്രതിയെ പിടികൂടാനായിട്ടില്ല. സമീപത്തെ ആൾ തിരക്കില്ലാത്ത റോഡിൽ നിന്നും ആക്രമണം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടതാകാമെന്നാണ് നിഗമനം. വിവരം അറിഞ്ഞെത്തിയ പൊലീസ് രാത്രി തന്നെ സ്ഫോടനം നടന്ന സ്ഥലവും സമീപത്തെ കെട്ടിടങ്ങളിലെ സിസി ടിവികൾ പ്രാഥമിക പരിശോധനകൾ നടത്തി.










