ധൻബാദ്: ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു, രണ്ടുപേർക്ക് പരിക്കേറ്റു. പുട്കി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖനന മേഖലയിലാണ് സംഭവം നടന്നത്.
എർത്ത്മൂവർ മെഷീനുകൾക്ക് ഇന്ധനം നിറയ്ക്കാനായി ഓയിൽ ടാങ്കർ ഖനിയിലേക്ക് എത്തിയപ്പോൾ, ഖനിയുടെ ഒരു വശത്തെ മതിൽ അപ്രതീക്ഷിതമായി ഇടിഞ്ഞ് ടാങ്കറിന് മുകളിലേക്ക് പതിച്ചു. ഇതോടെ ടാങ്കർ മറിയുകയും അവശിഷ്ടങ്ങൾ പൂർണമായി മുകളിലേക്ക് പതിക്കുകയും ചെയ്തതായി പുട്കി പൊലീസ് സ്റ്റേഷൻ ഇൻചാർജ് വഖാർ ഹുസൈൻ അറിയിച്ചു.
അപകടസമയത്ത് ടാങ്കറിന് സമീപം നിൽക്കുകയായിരുന്നു കെൻഡുവയിലെ രജപുത് ബസ്തി സ്വദേശിയായ ദീപക് പാണ്ഡെയാണ് മരിച്ചത്. ടാങ്കറിനുള്ളിലുണ്ടായിരുന്ന ഗണേഷ് മഹാതോയും കിഷോർ മഹാതോയും പരിക്കുകളോടെ സമീപത്തെ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു.
ദീപക്കിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഷഹീദ് നിർമ്മൽ മഹാതോ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ച ദീപക്കിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചതായി ബന്ധുക്കൾ അറിയിച്ചു.




