സ്പെയിൻ ദേശീയ ഫുട്ബോൾ ടീം കോച്ച് ലൂയിസ് ഡെ ലാ ഫ്യുണ്ടെ അമേരിക്കൻ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിനെ തുടർന്ന് സ്പെയിനിൽ വലിയ വിവാദം. ടീമിൽ നിന്ന് റയൽ മാഡ്രിഡ് താരങ്ങളെ മുഴുവൻ ഒഴിവാക്കിയതാണ് പ്രധാന വിമർശനങ്ങൾക്ക് കാരണമായത്.
പ്രഖ്യാപിച്ച ടീമിൽ എട്ട് താരങ്ങൾ ബാഴ്‌സലോണയിൽ നിന്നുള്ളവരാണ്. ഇതോടെ ടീം തെരഞ്ഞെടുപ്പ് ക്ലബ് പക്ഷപാതമാണെന്ന ആരോപണങ്ങളും ഉയർന്നു.
ലമീൻ യമാൽ, പെഡ്രി, ഗാവി, പാവു കുബാർസി, എറിക് ഗാർഷ്യ, ഫെറാൻ ടോറസ്, ജോവാൻ ഗാർഷ്യ, ഡാനി ഒൽമോ തുടങ്ങിയ ബാഴ്‌സ താരങ്ങൾ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, റയൽ മാഡ്രിഡിന്റെ യുവ പ്രതിരോധ താരം ഡീൻ ഹുയിസൻ ഒഴിവാക്കപ്പെട്ടതും ചർച്ചയായി.
വിമർശനങ്ങൾക്ക് മറുപടിയായി കോച്ച് ലൂയിസ് ഡെ ലാ ഫ്യുണ്ടെ രംഗത്തെത്തിയിരുന്നു. “ഞാൻ സ്പെയിൻ ടീമിന്റെ പരിശീലകനാണ്. ക്ലബ്ബുകളല്ല, മികച്ച കളിക്കാരെയാണ് തിരഞ്ഞെടുക്കുന്നത്” എന്നാണ് അദ്ദേഹം പറഞ്ഞത്.
പരിക്ക് ഭേദമാകാത്ത നിലയിലുള്ള ചില താരങ്ങളെ ഉൾപ്പെടുത്തിയതും, മുൻ ക്യാപ്റ്റൻ അൽവാരോ മൊറാറ്റയ്ക്ക് അവസരം ലഭിക്കാത്തതും വിവാദം കൂടുതൽ ശക്തമാക്കി. ലോകകപ്പിന് മുന്നോടിയായി സ്പെയിൻ ഇറാഖ്, പെറു ടീമുകളുമായി സന്നാഹ മത്സരങ്ങൾ കളിക്കും.





