ന്യൂഡൽഹി: കെട്ടുകണക്കിന് കത്തിക്കരിഞ്ഞ പണം കണ്ടെത്തിയ സംഭവത്തിൽ വിവാദത്തിലായ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. അന്വേഷണം പുരോഗമിക്കുമ്പോഴാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മ, മുൻപ് ഡൽഹി ഹൈക്കോടതിയിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്താണ് വിവാദ സംഭവം ഉണ്ടായത്. അദ്ദേഹത്തിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ കെട്ടുകണക്കിന് പണം കണ്ടെത്തിയത്.
ഇതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഓം ബിർള അന്വേഷണ സമിതി നിയോഗിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് രാജി വെച്ചത്. വെള്ളിയാഴ്ച രാവിലെ അദ്ദേഹം രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയതായും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പകർപ്പ് കൈമാറിയതായും റിപ്പോർട്ടുകൾ പറയുന്നു. ഇംപീച്ച്മെന്റ് നടപടിയിൽ നിന്ന് ഒഴിവാകാനായിരിക്കാം രാജിയെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്.




