റിയാദ്: കള്ളപ്പണം വെളുപ്പിക്കുന്നവരെ പൂട്ടാൻ സൗദി അറേബ്യ. പുതിയ ഭേദഗതി അനുസരിച്ച് ധനകാര്യ സ്ഥാപനങ്ങൾ ഏതൊരു ബിസിനസ് ബന്ധം ആരംഭിക്കുന്നതിനും അക്കൗണ്ടുകൾ തുറക്കുന്നതിനും മുമ്പ് ഉപഭോക്താവിന്റെ കൃത്യമായ വിവരങ്ങളും പണത്തിന്റെ ഉറവിടവും പരിശോധിച്ചിരിക്കണം. ഒരു നിയമപരമായ സ്ഥാപനത്തിന്റെ 25 ശതമാനമോ അതിൽ കൂടുതലോ നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്ന യഥാർഥ ഉടമസ്ഥനെ കൃത്യമായി തിരിച്ചറിയണം. സംശയാസ്പദമായ വിവരങ്ങൾ ലഭിച്ചാൽ ഇടപാടുകൾ നിർത്തിവെക്കാൻ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടാകും.
സാമ്പത്തിക ഇടപാടുകളിൽ പൂർണ സുതാര്യത ഉറപ്പുവരുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്ക്, ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി, മന്ത്രാലയങ്ങളായ വാണിജ്യം, നിയമം, ഇൻഷുറൻസ് അതോറിറ്റി എന്നിവയുൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി മണി ട്രാൻസ്ഫർ സർവീസുകൾ, ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോകൾ, റിയൽ എസ്റ്റേറ്റ് കച്ചവടങ്ങൾ, വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ചില ലീഗൽ അക്കൗണ്ടിങ് സ്ഥാപനങ്ങൾ, സ്വർണം, വിലകൂടിയ ലോഹങ്ങൾ, രത്‌നങ്ങൾ എന്നിവയുടെ വ്യാപാരം എന്നിവയെല്ലാം കർശന നിരീക്ഷണത്തിലാകും.
വിദേശ ബാങ്ക് ട്രാൻസ്ഫറുകളിൽ അയക്കുന്ന ആളുടേയും സ്വീകരിക്കുന്ന ആളുടേയും പേര്, അക്കൗണ്ട് നമ്പർ, പണത്തിന്റെ ലക്ഷ്യം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. അടിസ്ഥാന വിവരങ്ങളില്ലാത്ത ട്രാൻസ്ഫറുകൾ ബാങ്കുകൾ റദ്ദാക്കും.




