ഫരീദാബാദ്: ഹരിയാണയിലെ ഫരീദാബാദ് പഞ്ച്ശീൽ കോളനിയിൽ ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. നേഹാ കുമാരി (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് അമിത് ഗുപ്ത സംഭവത്തിന് ശേഷം ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്.
ബുധനാഴ്ചയാണ് നേഹാ കുമാരിയെ വാടകവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്ക് പോകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
2025 ഏപ്രിലിലാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് ഫരീദാബാദിലെ വാടകവീട്ടിലായിരുന്നു താമസം. അമിത് ഗുപ്ത ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നെങ്കിലും ഇടയ്ക്കിടെ ജോലിക്ക് പോകാതിരുന്നതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നു.
സംഭവദിവസവും ഇതേ വിഷയത്തിൽ തർക്കമുണ്ടായതായി പൊലീസ് പറയുന്നു. തുടർന്ന് പ്രകോപിതനായ പ്രതി ഭാര്യയെ മർദിക്കുകയും, ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് കുളിമുറിയിലെ വെള്ളത്തിൽ തല മുക്കിപ്പിടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം പ്രതി ബന്ധുവിനെ വിളിച്ച് വിവരം അറിയിക്കുകയും തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുകയും ചെയ്തു. ഭാര്യയെ കാണാനില്ലെന്ന് സംശയിച്ച ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.





