കൊച്ചി: കപ്പലിൽ നിന്ന് കടലിൽ കാണാതായ മലയാളി യുവാവ് ഷിന്റോണിനെ കാണാതായിട്ട് ഇന്നേക്ക് ഒമ്പത് ദിവസം. 24കാരനായ ഷിന്റോൺ മുംബൈ ആസ്ഥാനമായ MOL കമ്പനിയിലെ ഡെക്ക് ഓഫീസർ ട്രെയിനിയാണ്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് ടാർ കയറ്റി പോയ കപ്പലിലാണ് ഷിന്റോൺ ജോലി ചെയ്തിരുന്നത്. ഒമ്പത് ദിവസം മുമ്പ് രാത്രി 8.30ന് സഹോദരൻ ഷാരോണുമായി ഷിന്റോൺ സംസാരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഷിന്റോണിനെ കാണാതായതായി കുടുംബത്തിന് വിവരം ലഭിച്ചത്.
ഷിന്റോണിനെ കാണാതായ വിവരം മാത്രമാണ് കമ്പനി കുടുംബത്തെ അറിയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. കുടുംബം പലതവണ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ഷിന്റോൺ കടലിലേക്ക് വീണിരിക്കാനാണ് സാധ്യതയെന്നാണ് കമ്പനിയുടെ പ്രാഥമിക നിഗമനം. എന്നാൽ പരിചയസമ്പന്നനായ ഷിന്റോണിന് ഇത്തരത്തിൽ അപകടം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് കുടുംബത്തിന്റെ നിലപാട്.
ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന MOL കമ്പനിയിൽ ആറ് മാസം മുമ്പാണ് ഷിന്റോൺ ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ എറണാകുളം എംപി ഹൈബി ഈഡനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇടപെട്ടിട്ടുണ്ട്.
ഷിന്റോണിനെ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ വിദേശകാര്യ മന്ത്രാലയം, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്, കേന്ദ്ര തുറമുഖ മന്ത്രി എന്നിവരെ അറിയിച്ചിരുന്നുവെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഷിന്റോണിന്റെ റിപ്പോർട്ടിങ് ഓഫീസർ മലയാളിയാണെന്നും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.
കപ്പൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാൽ ഔദ്യോഗിക വിവരങ്ങൾ കുടുംബവുമായി മാത്രമാണ് കമ്പനി പങ്കുവയ്ക്കുന്നതെന്നാണ് ലഭിച്ച വിവരം. നിലവിൽ കപ്പൽ ജപ്പാനിലെ ഒരു ഫ്ലോട്ടിങ് ദ്വീപിലാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ഉന്നതതലത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.
ടോക്കിയോയിലെ ഇന്ത്യൻ എംബസിയിലെ കോൺസുലർ അറ്റാഷയുമായി തന്റെ ഓഫീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷിന്റോണിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും എംപി കൂട്ടിച്ചേർത്തു.


