ന്യൂഡൽഹി: സാധാരണ ഉപഭോക്താക്കൾക്ക് ഇന്ധനം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി പുതിയ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനി മുതൽ വ്യവസായങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ വലിയ ഉപഭോക്താക്കൾക്ക് റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങാൻ വിലക്കുണ്ട്. ഇവർക്ക് പകരമായി പ്രത്യേക ബൾക്ക് സപ്ലൈ സംവിധാനങ്ങളിലൂടെ ഇന്ധനം ലഭ്യമാക്കണമെന്ന് സർക്കാർ നിർദേശിച്ചു.
പൊതുജനങ്ങൾക്ക് ഇന്ധന വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. തുടക്കത്തിൽ 90 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ ഇത് നീട്ടുമെന്നും സർക്കാർ അറിയിച്ചു.
റീട്ടെയിൽ പമ്പുകളിലെ കുറഞ്ഞ വിലയുടെ ആനുകൂല്യം ഉപയോഗിച്ച് വൻകിട ഉപഭോക്താക്കൾ വലിയ തോതിൽ ഇന്ധനം വാങ്ങുന്നത് വർധിച്ചതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.






