മലപ്പുറം: ചാലിയാറിലെ കുത്തൊഴുക്കിൽ ജീവൻ രക്ഷിക്കാൻ മരത്തടിയിൽ അള്ളിപ്പിടിച്ച് കിടന്ന യുവാവിനെ മീൻപിടിക്കാനെത്തിയയാൾ സാഹസികമായി രക്ഷപ്പെടുത്തി. അരീക്കോട് പൂങ്കുടി വിളഞ്ഞോത്ത് വീട്ടിൽ കറളിക്കാടൻ അർഷാദ് (40) ആണ് ഏഴുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ യുവാവിനെ രക്ഷിച്ചത്.
ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ ഒരാൾക്ക് മാത്രം കയറാവുന്ന കൊച്ചുതോണിയിൽ മീൻപിടിക്കാനെത്തിയതായിരുന്നു അർഷാദ്. ഇതിനിടെ ചാലിയാറിലൂടെ ഒഴുകിയെത്തിയ മരത്തടിയിൽനിന്ന് അസ്വാഭാവിക ശബ്ദം കേട്ടു. സമീപത്തെത്തിയപ്പോൾ മരത്തടിയിൽ അള്ളിപ്പിടിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന യുവാവിനെയാണ് അർഷാദ് കണ്ടത്.
വെള്ളിയാഴ്ച രാത്രി അരീക്കോട് പാലത്തിൽനിന്ന് ഒരാൾ പുഴയിൽ ചാടിയ വിവരം ഓർമയിലെത്തിയതോടെ അർഷാദ് തോണിയുമായി മരത്തടിക്കരികിലെത്തി. തുടർന്ന് യുവാവിനെ തോണിയിൽ കയറ്റി കുനിയിൽ പെരുങ്കടവ് പാലത്തിന് സമീപത്തെ കരയിലെത്തിക്കുകയായിരുന്നു.
ശരീരത്തിൽ വസ്ത്രമില്ലാതിരുന്ന യുവാവിന് അർഷാദ് തന്റെ കൈയിലെ തോർത്തുടുപ്പിച്ചു. തുടർന്ന് സമീപത്തെ ചായക്കടയിലെത്തിച്ച് ചായ വാങ്ങിനൽകുകയും ചെയ്തു. നാട്ടുകാരിലൊരാൾ യുവാവിന് ആവശ്യമായ വസ്ത്രങ്ങളും എത്തിച്ചുനൽകി.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കാവനൂർ ഇരിവേറ്റി തോട്ടിലങ്ങാടി സ്വദേശിയായ 25കാരൻ ചാലിയാറിൽ ചാടിയത്. തുടർന്ന് നാട്ടുകാരും അരീക്കോട് പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.
ശനിയാഴ്ച പുലർച്ചെ മുക്കം, മഞ്ചേരി, മലപ്പുറം അഗ്നിരക്ഷാനിലയങ്ങളിൽനിന്നുള്ള സ്കൂബാ സംഘത്തെ ചാലിയാറിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു സമീപവാസിയും മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസറുമായ കുനിയിൽ എം. അബ്ദുൽ ഗഫൂർ. ഇതിനിടെയാണ് ഏഴുമണിക്കൂറുകൾക്കുശേഷം മീൻപിടിക്കാനെത്തിയ അർഷാദ് യുവാവിനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കിയ യുവാവിനെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടു. ശനിയാഴ്ച വൈകീട്ടാണ് യുവാവ് വീട്ടിൽനിന്ന് ഇറങ്ങിയതെന്നും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.











