കോഴിക്കോട്: ലുലുമാളിന് സമീപമുള്ള സ്കൂട്ടർ സർവീസ് സെന്ററിന് മുമ്പിൽ അനധികൃതമായി കാർ പാർക്ക് ചെയ്യുകയും പോലീസ് നിർദേശം അവഗണിച്ച്, കാറെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തയാൾ എംഡിഎംഎയുമായി പിടിയിൽ. നല്ലളം സ്വദേശി കിളിച്ചേരിപറമ്പിൽ ടി.കെ. ഹൗസിൽ സാജിദ് ജമാലാണ്(26) അറസ്റ്റിലായത്.
വ്യാഴാഴ്ച രാവിലെ ജീവനക്കാർ ഹെൽപ്പ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി സിസിടിവി പരിശോധിച്ചപ്പോൾ പുലർച്ചെ രണ്ടുമണിയോടെ പാർക്ക് ചെയ്തു പോയതാണെന്ന് മനസ്സിലായിരുന്നു. വിലാസമെടുത്ത് ഫോൺ ചെയ്തപ്പോൾ മറുപടി ലഭിച്ചില്ല. തുടർന്ന് ഉടമസ്ഥർ വന്നാൽ സ്റ്റേഷനിലെത്താൻ പോലീസ് അറിയിച്ചെങ്കിലും ഉച്ചയോടെ കാറെടുക്കാൻ വന്നയാൾ അപകടകരമായരീതിയിൽ കാറെടുത്ത് മാങ്കാവ് ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതറിഞ്ഞ് പിന്തുടർന്നുവന്ന കൺട്രോൾ റൂം പോലീസ് മാങ്കാവിൽവെച്ചു കാർ തടഞ്ഞ് പരിശോധിച്ചു.
സാജിദ് ജമാലിന്റെ ബാഗിൽനിന്ന് 38.920 ഗ്രാം എംഡിഎംഎയും 1,39,600 രൂപയും നാല് മൊബൈൽ ഫോണും അടക്കം പിടികൂടുകയായിരുന്നു. കൺട്രോൾ റൂമിലെ സിപിഒമാരായ പ്രജീഷ്, സുബിൻമോൻ, കസബ പോലീസ് സ്റ്റേഷനിലെ എസ്.ഐ. സനീഷ്, എ.എസ്.ഐ.മാരായ രജീഷ്, രാജേഷ്, സീനിയർ സി.പി.ഒ. സുമിത്ത് ചാൾസ്, സി.പി.ഒ.മാരായ ദിവ്യ, അജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.






