ലഖ്നൗ: ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗർ ജില്ലയിൽ പ്രവർത്തനരഹിതമായ പഴയ വാട്ടർ ടാങ്കിന്റെ പടികൾ തകർന്നുണ്ടായ അപകടത്തിൽ 10 വയസുകാരൻ മരിച്ചു. പ്രദേശവാസിയായ സിദ്ധാർഥ് ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽപ്പെട്ട മറ്റു നാല് കുട്ടികളിൽ ഗോലു (12), സണ്ണി (14) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഗോരഖ്പൂരിലേക്ക് മാറ്റി. ടാങ്കിന് മുകളിൽ കുടുങ്ങിയ പവൻ (14), ഷബാൻ (12) എന്നിവരെ ഞായറാഴ്ച പുലർച്ചെ സൈനിക ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. ഏകദേശം 15 മിനിറ്റ് നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇവരെ സുരക്ഷിതമായി താഴെയിറക്കിയത്.
കാശിറാം ഹൗസിംഗ് പ്രദേശത്തെ ഏകദേശം 30 വർഷം പഴക്കമുള്ള, ഉപയോഗത്തിലില്ലാത്ത ടാങ്കിലാണ് സംഭവം. അഞ്ച് കുട്ടികൾ ടാങ്കിൽ കയറിയ ശേഷം ഇറങ്ങുന്നതിനിടെ പടികൾ തകരുകയായിരുന്നു.
മഴയെ തുടർന്ന് രാത്രിയിൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായതിനാൽ ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. ടാങ്ക് അപകടകരമാണെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും സോഷ്യൽ മീഡിയ വീഡിയോ ചിത്രീകരണത്തിനായി കുട്ടികൾ ഇവിടെ കയറാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.




