ടെൽ അവീവ്: വടക്കൻ ഇസ്രയേൽ നഗരമായ ഷെഫാ-അംറിൽ 50 വയസുകാരൻ വെടിയേറ്റ് മരിച്ചു. ഇതോടെ ഈ വർഷം ഇസ്രയേലിലെ പലസ്തീൻ പൗരന്മാർക്കിടയിൽ രേഖപ്പെടുത്തിയ കൊലപാതകങ്ങളുടെ എണ്ണം നൂറായി ഉയർന്നതായി പലസ്തീൻ വാർത്താ ഏജൻസി അറിയിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, ഇത്തരം കേസുകളിൽ ഭൂരിഭാഗത്തിലും പ്രതികളെ കണ്ടെത്താൻ സാധിക്കാത്തതും പ്രശ്നപരിഹാരത്തിൽ ഇസ്രയേൽ പൊലീസിന്റെ ഇടപെടൽ ഫലപ്രദമല്ലാത്തതുമാണ് ആശങ്ക ഉയർത്തുന്നത്. കൊല്ലപ്പെട്ടവരിൽ 90 പേർ വെടിയേറ്റാണ് മരിച്ചത്. ഒരാൾ വാഹനത്തിന് തീപിടിച്ചതിനെ തുടർന്നും, മറ്റുള്ളവർ കുത്തേറ്റുമാണ് മരിച്ചത്.
മരിച്ചവരിൽ 48 പേർ 30 വയസ്സിന് താഴെയുള്ളവരാണ്; ഇതിൽ എട്ട് സ്ത്രീകളും ഉൾപ്പെടുന്നു. മൂന്ന് പേർ ഇസ്രയേൽ പൊലീസിന്റെ വെടിയേറ്റാണ് മരിച്ചതായും റിപ്പോർട്ടുണ്ട്. വിവേചനപരമായ നിയമങ്ങൾക്കൊപ്പം അക്രമങ്ങളും ഇസ്രയേലിലെ പലസ്തീൻ പൗരന്മാർ നേരിടുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2025ൽ ഇസ്രയേലിൽ കൊല്ലപ്പെട്ട 300 പേരിൽ 252 പേരും പലസ്തീൻ പൗരന്മാരാണെന്നും പറയുന്നു.
2019ലെ കണക്കുകൾ പ്രകാരം, ഇസ്രയേലിൽ ഏകദേശം 1.9 ദശലക്ഷം പലസ്തീൻ പൗരന്മാർ താമസിക്കുന്നു. 1948ൽ ഇസ്രയേൽ സ്ഥാപിതമായപ്പോൾ അവിടെ തുടരാൻ കഴിഞ്ഞ പലസ്തീനികളുടെ പിൻഗാമികളാണ് ഇവർ. രാജ്യ രൂപീകരണ സമയത്ത് ലക്ഷക്കണക്കിന് പലസ്തീനികൾ നാട്ടുവിട്ട് പോകേണ്ടിവന്നതായും ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.




