ന്യൂഡല്‍ഹി: വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ യുവാക്കൾ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കണമെന്നും അതിന് എല്ലാത്തരം ലഹരി ഉപയോഗങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ലഹരി കടത്തുകാര്‍ക്കും ലഹരി ഉപയോഗത്തിനുമെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്‍പത്തേക്കാള്‍ പലമടങ്ങ് അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നും ആയിരക്കണക്കിന് കോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ’ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അടുത്ത 100 ആഴ്ചത്തേക്ക് ബോധവല്‍ക്കരണ പ്രചാരണം തുടരുമെന്നും, വരാനിരിക്കുന്ന 100 ഞായറാഴ്ചകള്‍ ലഹരിമുക്ത ഭാരതത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പുകളായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലെത്താന്‍ രാജ്യത്തെ ‘അമൃത തലമുറ’യായ യുവാക്കള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. രാജ്യത്തിന് യുവജനങ്ങളുടെ ഊര്‍ജ്ജവും സര്‍ഗ്ഗാത്മകതയും പ്രതിഭയും അത്യാവശ്യമാണ്. അതിനാല്‍ ലഹരിയില്‍ നിന്ന് അകന്നുനില്‍ക്കേണ്ടത് രാജ്യത്തിനും വ്യക്തിപരമായ വളര്‍ച്ചയ്ക്കും ഒരുപോലെ പ്രധാനമാണ്.
കുടുംബത്തിലെ ഏതെങ്കിലും കുട്ടി ലഹരിക്ക് അടിപ്പെട്ടിട്ടുണ്ടെങ്കില്‍ സാമൂഹിക അപമാനം ഭയന്ന് അത് ഒളിച്ചുവെക്കരുത്. മറിച്ച് അവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും പിന്തുണയും നല്‍കി ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കണം. ഇന്ത്യയെ തകര്‍ക്കാനും യുവാക്കളെ ലഹരിയുടെ വലയില്‍ വീഴ്ത്താനും ശത്രുരാജ്യങ്ങള്‍ ഗൂഢാലോചന നടത്തുന്നുണ്ട്. ഇത്തരം ഭീകര അജണ്ടകളെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.




