തിരുവനന്തപുരം: യുഡിഎഫിൽ മുസ്‌ലിം ലീഗിന് അർഹമായ പദവികളോ അംഗീകാരമോ ലഭിക്കുന്നില്ലെന്ന വിമർശനവുമായി കെ.ടി. ജലീൽ. യുഡിഎഫിനെ ഭരണത്തിലേറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ലീഗിന് കോൺഗ്രസ് നൽകുന്നത് വെറും ‘മുഖസ്തുതി’ മാത്രമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ കെ.ടി ജലീൽ ആരോപിക്കുന്നു.
ശ്രീനാരായണ ഗുരു ഓപ്പൺ ഓപൺ സർവകലാശാല സിൻഡിക്കേറ്റിലേക്കുള്ള എട്ട് സർക്കാർ പ്രതിനിധികളെ നാമനിർദേശം ചെയ്തുള്ള ഉത്തരവിൽ ലീഗ് പ്രതിനിധികളില്ലെന്ന മാധ്യമം പത്രത്തിൽ വന്ന വാർത്ത പങ്കുവെച്ചായിരുന്നു ജലീലിന്റെ വിമർശനം. പാലം കടക്കുവോളം മാത്രമാണ് കോൺഗ്രസിന് ലീഗിനോട് പ്രതിപത്തിയുള്ളത്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകി മയക്കിയാൽ ലീഗ് മിണ്ടാതിരുന്നുകൊള്ളുമെന്നാണ് കോൺഗ്രസ് കരുതിയിരിക്കുന്നതെന്ന് ജലീൽ പോസ്റ്റിൽ പറയുന്നു. ഭരണ സംവിധാനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ലീഗ് അനുഭാവികൾക്കോ വിദ്യാസമ്പന്നർക്കോ അർഹമായ പ്രാതിനിധ്യം നൽകാൻ പാർട്ടിക്കായിട്ടില്ലെന്ന് ജലീൽ പറയുന്നു.




