കീവ്: യുക്രൈനിലെ കരിങ്കടൽ തീരത്തുള്ള ചോർണോമോർസ്ക് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എം.വി. അമീർ 1 എന്ന ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികർ ഉൾപ്പെടെ 15 ജീവനക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. തുറമുഖത്തിന് നേരെ റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് നാവികർ അപകടഭീഷണിക്കിടെ കഴിയുന്നത്.
റഷ്യ-യുക്രൈൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കപ്പലിന് സമീപം തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കപ്പലിന് തൊട്ടടുത്ത് വൻതോതിൽ പുക ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏത് നിമിഷവും കപ്പലിന് നേരിട്ട് ആക്രമണമുണ്ടാകുമോയെന്ന ആശങ്കയിലാണ് ജീവനക്കാരെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ അറിയിച്ചു.
യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. കപ്പൽ ഉടമകളോടും ബന്ധപ്പെട്ട അധികൃതരോടും സഹായം അഭ്യർഥിച്ചിട്ടുണ്ടെങ്കിലും, വിഷയത്തിൽ വിദേശകാര്യ മന്ത്രാലയമോ കപ്പൽ കമ്പനിയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കരിങ്കടൽ മേഖലയിൽ കഴിഞ്ഞ ആഴ്ച മറ്റൊരു ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും യുക്രൈൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.




