കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിയായ 15കാരനെ സമപ്രായക്കാരായ നാലുപേർ ചേർന്ന് ക്രൂരമായി മർദിച്ചു. എറണാകുളം പൈങ്ങോട്ടൂരിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പോത്തിനിക്കാട് പൊലീസ് നാലുപേർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 325-ാം വകുപ്പ് പ്രകാരം കേസെടുത്തു. നാലുപേരെയും ഇവരുടെ മാതാപിതാക്കളെയും ഇന്ന് രാവിലെ വിളിപ്പിച്ച് മൊഴിയെടുത്ത ശേഷമാണ് നടപടി. പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മർദിച്ചവരെ വിളിപ്പിക്കും.
ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിന് സമീപം ഉപയോഗിക്കാതെ കിടക്കുന്ന പൊലീസ് എയ്‌ഡ് പോസ്റ്റിൽ വച്ചായിരുന്നു മർദനം. മൂന്നുപേർ ചേർന്ന് വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നതും ഇടയ്‌ക്കിടെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൂന്നുപേർ ചേർന്ന് കുട്ടിയെ ക്രൂരമായാണ് മർദിക്കുന്നത്. നാലാമത്തെയാളാണ് ദൃശ്യങ്ങൾ പകർത്തിയത്.










