മുംബൈ: സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ 17കാരിയെ ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഡ്രൈവർക്ക് 20,000 രൂപ പിഴശിക്ഷ. മുംബൈ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
2017 മേയ് 28നാണ് സംഭവം നടന്നത്. അന്നത്തെ റെയിൽവേ കമ്മിഷണറുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവ ഓടിച്ചിരുന്ന പി. നാരായണസാമി പൂസാരിപ്പടയാച്ചി (66), ചർച്ച്ഗേറ്റിന് സമീപത്തെ മറൈൻ ഡ്രൈവിലെ സീബ്രാ ക്രോസിങ്ങിലൂടെ കടന്നുപോകുകയായിരുന്ന 17കാരിയായ നിധി ജെഠ്മലാനിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മണിക്കൂറിൽ ഏകദേശം 70 കിലോമീറ്റർ വേഗത്തിലായിരുന്ന വാഹനമാണ് അപകടത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി.
പ്ലസ് ടു പ്രവേശനത്തിനായി കെ.സി കോളജിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. തലയ്ക്കും അരക്കെട്ടിനും ഗുരുതരമായി പരിക്കേറ്റ നിധിയെ ഡ്രൈവറും റെയിൽവേ കമ്മിഷണറും ചേർന്ന് ആശുപത്രിയിലെത്തിച്ചു. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ നിധി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ആശുപത്രി വിട്ടത്. അപകടത്തെ തുടർന്ന് മാസങ്ങളോളം അബോധാവസ്ഥയിലായിരുന്നു.
അശ്രദ്ധയും അലക്ഷ്യവുമായ ഡ്രൈവിങ്ങിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 20,000 രൂപ പിഴ വിധിക്കുകയും, തുക നഷ്ടപരിഹാരമായി ഇരയ്ക്ക് നൽകണമെന്നും നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ 30 ദിവസം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രതി ആദ്യമായി കുറ്റം ചെയ്യുന്നയാളാണെന്നും, സംഭവം നടന്നിട്ട് എട്ട് വർഷത്തിലേറെയായെന്നും, വിചാരണയുടെ ബുദ്ധിമുട്ടുകൾ ഇതിനകം അനുഭവിച്ചുവെന്നതും പരിഗണിച്ചാണ് മൃദുസമീപനം സ്വീകരിച്ചതെന്ന് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സുപ്രിയ വിജയ്സിങ് നിഖം വിധിന്യായത്തിൽ പറഞ്ഞു.
ചെന്നൈ സ്വദേശിയായ നാരായണസാമി ഓരോ തവണയും വിചാരണയ്ക്കായി ചെന്നൈയിൽ നിന്ന് മുംബൈയിലെത്തുന്നുണ്ടെന്നും, 2020ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രതിഭാഗം കോടതിയെ അറിയിച്ചു. സംഭവം ദൗർഭാഗ്യകരമായ ഒരു അപകടമാത്രമാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപകടദിവസം തന്നെ അറസ്റ്റിലായ പ്രതി മണിക്കൂറുകൾക്കകം ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.






