കോഴിക്കോട്: ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയുടെ പരിഗണന മറ്റന്നാളത്തേക്ക് മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കോടതി ഹർജി മാറ്റിവെച്ചത്.
കേസിൽ പ്രതിചേർക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം റിബേഷിനെ നേരത്തെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.
ഇതിനിടെ കേസിൽ ഡിവൈഎഫ്ഐയുടെ മറ്റൊരു നേതാവായ ജിതിൽ ഭാസ്കറിനെ മാത്രമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജിതിലിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.
വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച സംഭവമായിരുന്നു ‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ മതപരമായ പരാമർശങ്ങളിലൂടെ ചിത്രീകരിക്കുകയും എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ ‘കാഫിർ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത സ്ക്രീൻഷോട്ടാണ് വിവാദമായത്.
കേസിൽ ആദ്യം യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ പൊലീസ് പ്രതിചേർത്തിരുന്നെങ്കിലും, ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്ക്രീൻഷോട്ട് ആദ്യം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത് റിബേഷ് രാമകൃഷ്ണനാണെന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്.
എന്നാൽ സ്ക്രീൻഷോട്ട് ആദ്യം സൃഷ്ടിച്ചതോ റിബേഷിന് കൈമാറിയതോ ആരാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. അടുത്തിടെ ചോദ്യം ചെയ്ത നാല് പേരും സ്ക്രീൻഷോട്ട് ലഭിച്ച ഉറവിടത്തെക്കുറിച്ച് വ്യക്തമായ വിവരം നൽകിയിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. അന്വേഷണം തുടരുകയാണ്.


