കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ട് പേരെ കസബ പോലീസ് അറസ്റ്റ് ചെയ്തു. കിനാലൂർ സ്വദേശി അർഷാദ് ഹുസൈൻ (26), തലക്കുളത്തൂർ സ്വദേശി സജീർ (26) എന്നിവരാണ് പിടിയിലായത്.
ഏപ്രിൽ 30-ന് രാത്രി പാളയത്തിൽ നിന്ന് പുഷ്പ ജങ്ഷനിലേക്ക് നടന്നുപോകുകയായിരുന്ന 17 വയസ്സുകാരനെ പ്രതികൾ സ്കൂട്ടറിൽ ബലമായി കയറ്റിക്കൊണ്ടുപോയെന്നാണ് കേസ്. ജയലക്ഷ്മി സിൽക്സിന് സമീപത്തെ പെട്രോൾ പമ്പിന് അടുത്തുവെച്ചാണ് കുട്ടിയെ പിടിച്ചുകയറ്റിയത്.
ശേഷം ആളൊഴിഞ്ഞ കടമുറിയിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നും കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്തെന്നുമാണ് പരാതി. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അർഷാദ് ഹുസൈനിനെ പൂനൂരിൽ നിന്നും സജീറിനെ കോഴിക്കോട് നഗരത്തിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇൻസ്പെക്ടർ പി.ജി. ജിമ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
സജീറിനെതിരെ മയക്കുമരുന്ന് കേസുകളും പൊതുജനശല്യവുമായി ബന്ധപ്പെട്ട നിരവധി കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. അർഷാദ് ഹുസൈനും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായി രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.






