തിരുവനന്തപുരം: ആശ്വാസകിരണം ഗുണഭോക്താക്കൾക്ക് 2025 ഒക്ടോബർ വരെയുള്ള മുഴുവൻ സഹായവും നൽകിക്കഴിഞ്ഞ ഈ സർക്കാർ, ഭിന്നശേഷിക്കാരുടെ പരിചാരകരായ 22700 പേർക്കുകൂടി ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം എത്തിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.
2018 ഏപ്രിൽ 1 മുതൽ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളെയാണ് ആശ്വാസകിരണം പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. പ്രതിമാസം 600 രൂപ വീതം ഇവർക്ക് ലഭ്യമാക്കും. ഭിന്നശേഷിസമൂഹത്തോടുള്ള സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതിയുടെ ആനുകൂല്യം ഇത്രയും പേരിലേക്കുകൂടി വ്യാപിപ്പിക്കുന്നത്.
തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, മാരക രോഗം ബാധിച്ച് പൂർണ്ണമായും കിടപ്പിലായവർ തുടങ്ങിയവരിൽ ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ അവസ്ഥയിലുള്ള ആളുകളെ പരിചരിക്കുന്ന ഒരാള്‍ക്ക് പ്രതിമാസം 600 രൂപ വീതം ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖാന്തിരം നടപ്പാക്കിവരുന്ന ഈ പദ്ധതിയിൽ നിലവിൽ ഇരുപത്തയ്യായിരത്തോളം ഗുണഭോക്താക്കൾക്കാണ് ധനസഹായം നൽകിവരുന്നത്. ഇവർക്കെല്ലാം ഒക്ടോബർ വരെയുള്ള ധനസഹായം സർക്കാർ കൊടുത്തുതീർത്തിട്ടുണ്ട്. നവംബർ മാസത്തെ ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിലാണ്.
ഇതിനൊപ്പമാണ് കൂടുതൽ പേരെ ആശ്വാസകിരണം പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഭിന്നശേഷിക്കാരുടെ പരിചാരകരും, പ്രായാധിക്യമുൾപ്പടെയുള്ള കാരണങ്ങളാൽ കിടപ്പുരോഗികളായവരുടെ പരിചാരകരും അടക്കമുള്ള അപേക്ഷകളിൽനിന്നും, ഭിന്നശേഷിക്കാരുടെ പരിചാരകരായ മുഴുവൻ അർഹരായ അപേക്ഷകർക്കും ധനസഹായം എത്തിക്കുകയാണ് ഇതുവഴി സംസ്ഥാന സർക്കാർ.
ഭിന്നശേഷിക്കാരായവരുടെ പരിചാരകരായ ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിച്ചശേഷം 2018 ഏപ്രിൽ 1 മുതൽ അപേക്ഷിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്കും ആനുകൂല്യം അനുവദിക്കുന്ന കാര്യം സർക്കാർ സജീവപരിഗണനക്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.






