ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടൽ. ദിവസങ്ങൾക്കു മുൻപ് നടന്ന സമാനമായ സംഘർഷത്തിന് പിന്നാലെയാണ് പുതിയ ആക്രമണം. ഏറ്റുമുട്ടലിൽ 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികർ കൊല്ലപ്പെട്ടതായും പാക്കിസ്ഥാൻ സൈന്യം അറിയിച്ചു.
ഇസ്താംബൂളിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത സമാധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ സംഘർഷം ഉണ്ടായത്. ചർച്ചയിൽ യാതൊരു ധാരണയും ഉണ്ടാകാതിരുന്നതിനെത്തുടർന്ന്, അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിലേക്കു പോകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് നേരത്തെ നൽകിയിരുന്നത്.
അഫ്ഗാനിസ്ഥാൻ ഭാഗത്തു നിന്നുള്ള ഭീകരർ കുറാം, വടക്കൻ വസിരിസ്ഥാൻ ജില്ലകളിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പാക്ക് സൈന്യം അറിയിച്ചു. ഭീകരവാദം നിയന്ത്രണ വിധേയമാക്കുമെന്ന അഫ്ഗാൻ സർക്കാരിന്റെ വാദങ്ങൾ യാഥാർത്ഥ്യമല്ലെന്ന് പാക്ക് സൈന്യം ആരോപിച്ചു. അതേസമയം, പാക്കിസ്ഥാന്റെ ആരോപണങ്ങൾക്കെതിരെ അഫ്ഗാനിലെ താലിബാൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒക്ടോബർ 11ന് പാക്കിസ്ഥാൻ കാബൂളിൽ നടത്തിയ വ്യോമാക്രമണമാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷം രൂക്ഷമാവാൻ കാരണം. ആക്രമണം പാക് താലിബാനെ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. എന്നാൽ അതിന് അഫ്ഗാനിസ്ഥാൻ ശക്തമായ തിരിച്ചടിയാണ് നൽകിയത്. ഇരുവിഭാഗത്തും വലിയ മനുഷ്യനാശമുണ്ടാക്കിയ ഏറ്റുമുട്ടലിനുശേഷമാണ് ഇരുരാജ്യങ്ങളും താൽക്കാലിക വെടിനിർത്തലിനും ചർച്ചകൾക്കും തയ്യാറായത്.




