കൊല്ലം: സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 7,942 വാഹനങ്ങൾക്ക് നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. മേയ് 31 വരെ ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടതോ പരിശോധനയ്ക്ക് ഹാജരാക്കാത്തതോ ആയ വാഹനങ്ങളാണ് ഇത്രയും.
ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ റോഡിൽ സർവീസ് നടത്തുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധന നടത്തുന്നത്.
ഫിറ്റ്നസ് പുതുക്കാനുള്ള വാഹനങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് തിരുവനന്തപുരം ആർ.ടി.ഓഫീസിന്റെ പരിധിയിലാണ്. ഇവിടെ 360 വാഹനങ്ങളാണ് ഫിറ്റ്നസ് പുതുക്കാനുള്ളത്. മലപ്പുറത്ത് 338 വാഹനങ്ങളും എറണാകുളത്ത് 330 വാഹനങ്ങളും ഫിറ്റ്നസ് പുതുക്കാനുണ്ട്.അതേസമയം, രാമനാട്ടുകര സബ് ആർ.ടി.ഓഫീസിന്റെ പരിധിയിലാണ് ഏറ്റവും കുറവ് വാഹനങ്ങൾ ഫിറ്റ്നസ് പുതുക്കാനുള്ളത്. ഇവിടെ 12 വാഹനങ്ങളാണ് ബാക്കിയുള്ളത്.
പരിശോധനയിൽ ഏകദേശം 2,000 വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകളും അറ്റകുറ്റപ്പണികൾ സമയത്ത് പൂർത്തിയാക്കാൻ കഴിയാത്തതുമാണ് പ്രധാന കാരണം. ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ട വാഹനങ്ങളിൽ ഭൂരിഭാഗവും സർക്കാർ സ്കൂളുകളുടേതാണെന്ന് അധികൃതർ അറിയിച്ചു. എംഎൽഎ ഫണ്ട് വഴി സ്കൂളുകൾക്ക് വാഹനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അവയുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കുമുള്ള ചെലവ് സ്കൂൾ അധികൃതരോ പി.ടി.എയോ കണ്ടെത്തേണ്ട സാഹചര്യമുണ്ട്.
ഒരു മാസമോ അതിലധികമോ കാലം വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ മുൻകൂട്ടി ജി-ഫോം സമർപ്പിച്ച് നികുതിയിളവ് നേടാൻ നിയമം അനുവദിക്കുന്നുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കാത്തതായി രേഖപ്പെടുത്തിയ ചില വാഹനങ്ങൾ നിയമവിരുദ്ധമായി സർവീസ് നടത്തുന്നുണ്ടോ എന്ന സംശയവും നിലനിൽക്കുന്നു. അതുകൊണ്ട് ജി-ഫോം നൽകി നികുതിയിളവ് നേടിയ വാഹനങ്ങൾ നേരിട്ട് പരിശോധിക്കാൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടി.






