വരുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. ആരൊക്കെ ഓരോ മുന്നണികളിലും സ്ഥാനാർത്ഥികൾ ആകുമെന്ന കണക്കുകൂട്ടലുകൾ ആണ് ഏവരും നടത്തുന്നത്. 2026 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ നിലമ്പൂരിലെ ജനവിധി എല്ലാവർക്കും ഒരേ പോലെ നിർണായകമാണ്. മുന്നണികളേക്കാളും പാർട്ടികളെക്കാളും ഒന്നുംകൂടി നിലമ്പൂരിലെ പോരാട്ടം അഗ്നിപരീക്ഷയാകുന്നത് പി വി അൻവറിനാണ്.
2016ലാണ് നിലമ്പൂര്‍ മണ്ഡലം യുഡിഎഫിന് നഷ്ടമായത്. ആര്യാടന്‍ മുഹമ്മദ് പിന്മാറിയ മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കാനിറങ്ങിയെങ്കിലും പിതാവിന് നല്‍കിയ പിന്തുണ വോട്ടര്‍മാര്‍ മകന് നല്‍കിയില്ല. അന്ന് ആര്യാടനെ പരാജയപ്പെടുത്തിയത് പി വി അൻവർ ആയിരുന്നു. പിന്നീട് തുടർച്ചയായി രണ്ടുതവണ അൻവർ തന്നെ മണ്ഡലത്തിൽ വിജയിക്കുകയായിരുന്നു. ഒടുവിൽ മുഖ്യമന്ത്രിമായും സിപിഎമ്മുമായും ഇടഞ്ഞ അൻവർ എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു. ഇതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വരുന്നത്.
മുഖ്യമന്ത്രിയോട് സഭയിലെ മറ്റ് സിപിഎം എംഎൽഎമാർക്ക് പോലും ഇല്ലാത്ത തരത്തിലുള്ള സ്നേഹം സ്വതന്ത്രനായ പി വി അൻവറിന് ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയെ അടക്കം അധിക്ഷേപിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ ഒന്നടങ്കം വെറുപ്പ് അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. എന്നാൽ ഒടുവിൽ താൻ രാപ്പകൽ ഇല്ലാതെ ന്യായീകരിക്കുകയും പിന്തുണ അർപ്പിക്കുകയും ചെയ്ത അതേ മുഖ്യമന്ത്രി തന്നെ പ്രതിസന്ധികാലത്ത് അൻവറിനൊപ്പം നിന്നില്ല.
എഡിജിപി അജിത് കുമാറിനെതിരെ തെളിവുകൾ അടക്കം പുറത്തുവിട്ട പോരാട്ടത്തിന് ഇറങ്ങിയ അൻവറിനെ മുഖ്യമന്ത്രി കൈവിട്ടത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. തുടർന്നാണ് മുന്നണി വിടുന്നതും പിന്നീട് എംഎൽഎ സ്ഥാനം രാജിവെക്കുന്നതും. പുറത്തുവന്ന് യുഡിഎഫുമായി സഹകരിച്ച് മുന്നോട്ടു പോകുവാനാണ് ശ്രമിച്ചതെങ്കിലും കോൺഗ്രസ് നേതൃത്വം അതിനോട് പച്ചക്കൊടി വീശിയില്ല. പോയ കാലത്തിൽ ഒട്ടേറെ നേതാക്കളെ അത്രമേൽ അധിക്ഷേപിച്ച പാരമ്പര്യം ഉള്ളതുകൊണ്ടുതന്നെ യുഡിഎഫ് പ്രവേശനം സാധ്യമായില്ല. ഇതോടെ ആദ്യം ഡിഎംകെയിൽ ചേരുവാൻ ശ്രമിച്ചെങ്കിലും അതും നടക്കാതെ വന്നതോടെ ഇപ്പോൾ തൃണമൂൽ കോൺഗ്രസ് ആണ്. യുഡിഎഫിന്റെ ഘടകകക്ഷിയായി നിലമ്പൂരിൽ തന്നെ വീണ്ടും മത്സരിക്കുവാൻ ആയിരുന്നു അടുത്ത ശ്രമം.
അപ്പോൾ ആര്യാടൻ ഷൗക്കത്ത് ഇടപെട്ടാണ് അത് പൊളിച്ചത്. അതിന്റെ ദേഷ്യം ആര്യാടനോട് ഇപ്പോഴും അൻവറിന് ഉണ്ട്. അതുകൊണ്ടുതന്നെ ആര്യാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അൻവർ അത്രകണ്ട് ആത്മാർത്ഥതയോടെ പ്രവർത്തിക്കുവാൻ സാധ്യതയില്ല. അതേസമയം, ആര്യാടൻ മുഹമ്മദ് അടക്കി വാണിരുന്ന നിലമ്പൂരിൽ ഇന്ന് കോൺഗ്രസിന് സ്ഥാനാർഥി നിർണയം വലിയ തലവേദന ആയിരിക്കുകയാണ്. ആര്യാടൻ ഷൗക്കത്തും ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ്‌യും തമ്മിലാണ് കടുംപിടുത്തം. സംസ്ഥാന കോൺഗ്രസിൽ തലമുറ മാറ്റം വന്നപ്പോഴാണ് ആര്യാടൻ ഷൗക്കത്തിനെ മാറ്റി വി എസ് ജോയിയെ മലപ്പുറം ഡിസിസി പ്രസിഡന്‍റാക്കിയത്. രണ്ട് പേരും പഴയ ‘എ’ ഗ്രൂപ്പുകാർ ആയിരുന്നെങ്കിലും ജോയിയെ പുതിയ സമവാക്യത്തിലേക്ക് കൊണ്ടുവരാൻ പാർട്ടിക്ക് കഴിഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ ആശീർവാദത്തോടെ പ്രവർത്തിക്കുന്ന സതീശൻ – സുധാകരൻ ടീമിന്‍റെ ഭാഗമായത് അങ്ങിനെയാണ്. ഒരു ക്രിസ്ത്യൻ സമുദായക്കാരൻ നിലമ്പൂരിൽ മത്സരിച്ചാൽ ഗുണം ചെയ്യുമെന്ന പി വി അൻവറിന്‍റെ പ്രസ്‌താവനയും കോൺഗ്രസ് മുഖവിലക്കെടുക്കുന്നുണ്ട്. എന്നാൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥി കുപ്പായം തുന്നി വെച്ചിട്ട് നാളേറെയായി. നിലമ്പൂർ തന്‍റേതാണെന്ന് ഉറച്ച് വിശ്വസിക്കുന്ന നേതാവ്. മണ്ഡലത്തിൽ ചെറുതല്ലാത്ത സ്വാധീനമുള്ള അൻവർ ടീമിന്‍റെ വോട്ട് ഷൗക്കത്തിന് കിട്ടില്ലെന്ന ഭയമാണ് കോൺഗ്രസിനെ അലട്ടുന്നത്. എന്നാൽ ജോയിയെ ഉറപ്പിച്ചാൽ ഷൗക്കത്ത് ഇടയും. ഈ തവണ അങ്കത്തട്ടിൽ ഇറങ്ങി വിജയിച്ച് വന്നില്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന്‍റെ രാഷ്ട്രീയ ജീവിതം അവിടെ തീരുമെന്ന് അദ്ദേഹത്തിന് ഒപ്പം നിൽക്കുന്നവർ ഓർമിപ്പിക്കുന്നുണ്ട്.
അതേസമയം, ഏറെക്കുറെ ജോയിയെ തീരുമാനിച്ച മട്ടിലാണ് കെപിസിസി നേതൃത്വം ഉള്ളത്. 46 ശതമാനം മുസ്‍ലിംകളും 43 ശതമാനം ഹിന്ദുക്കളും 11 ശതമാനം ക്രിസ്ത്യാനികളുമാണ് നിലമ്പൂരിലുള്ളത്. വി എസ് ജോയിയെ സ്ഥാനാർഥിയാക്കിയാല്‍ കത്തോലിക്കാ സഭയെ തൃപ്തിപ്പെടുത്താമെന്ന വാദം വി എസ് ജോയിയെ പിന്തുണക്കുന്നവർക്കുണ്ട്.
വി എസ് ജോയിക്ക് വേണ്ടി ഇപ്പോള്‍ ശക്തമായി വാദിക്കുന്നത് വി ഡി സതീശനാണ്. കെ സി വേണുഗോപാലും എ പി അനില്‍കുമാറും തന്ത്രപരമായി മൗനം പാലിക്കുമ്പോഴും സതീശന്‍ ജോയിക്ക് വേണ്ടി ഉറച്ചുനില്‍ക്കുകയാണ്. മുനമ്പം വിഷയത്തില്‍ അകന്ന കൃസ്ത്യൻ സമുദായാംഗങ്ങളെ ജോയിയെ സ്ഥാനാർഥിയാക്കി തൃപ്തിപ്പെടുത്താമെന്നാണ് വി ഡി സതീശന്‍ കരുതുന്നത്.




