ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കോടതി നോട്ടീസ്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ്നോട്ടീസ് അയച്ചത്. മെയ് എട്ടിന് ഹാജരാകാനാണ് കോടതിയുടെ നിര്‍ദേശം. ഏപ്രില്‍ 25ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയയ്ക്കണമെന്ന ഇഡിയുടെ ആവശ്യം ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളിയിരുന്നു. ഇഡി സമര്‍പ്പിച്ചതില്‍ ആവശ്യമായ രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
വിചാരണയുടെ ഏത് ഘട്ടത്തിലും കുറ്റാരോപിതരുടെ വാദം കേള്‍ക്കുന്നതിനുള്ള അവകാശം, നീതിയുക്തമായൊരു വിചാരണയ്ക്കാണ് ജീവശ്വാസം പകരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് റൗസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ നേതാക്കള്‍ക്ക് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി കുറ്റപത്രം പരിഗണിക്കുകയായിരുന്നു കോടതി.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. 2010ല്‍, പുതുതായി രൂപീകരിച്ച യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് 50 ലക്ഷം രൂപയ്ക്ക് എജെഎല്ലിന്റെ കടങ്ങള്‍ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന്, 2,000 കോടിയിലധികം വിലമതിക്കുന്ന എജെഎല്ലിന്റെ ആസ്തികളുടെ നിയന്ത്രണം വൈഐഎല്ലിന് ലഭിച്ചു. വൈഐഎല്ലില്‍ ഭൂരിപക്ഷ ഓഹരികളും കൈവശം വച്ചിരുന്നത് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായിരുന്നു. ഇത് എജെഎല്ലിന്റെ സ്വത്തുക്കളുടെ നിയന്ത്രണം നേടുന്നതിനായി പാര്‍ട്ടി ഫണ്ടുകള്‍ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിന് കാരണമായി
2014 ല്‍ ആരംഭിച്ച ഇഡിയുടെ അന്വേഷണം കോണ്‍ഗ്രസ് പാര്‍ട്ടി, എജെഎല്‍, വൈഐഎല്‍ എന്നീ കക്ഷികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചായിരുന്നു. ഗാന്ധി കുടുംബവും മറ്റ് കോണ്‍ഗ്രസ് നേതാക്കളും വ്യക്തിപരമായ നേട്ടത്തിനായി എജെഎല്ലിന്റെ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഇഡിയുടെ ആരോപണം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കണ്ടുകെട്ടിയ 661 കോടിയുടെ ആസ്തികള്‍ ഏറ്റെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ആരംഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരമായിരുന്നു നീക്കം.






