മലപ്പുറം: കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ (21 ) കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് അന്നൂസിനെ കണ്ടെത്തിയിരിക്കുന്നത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്.
അച്ഛൻ റസാഖുമായി യുവാവ് ഫോണിൽ സംസാരിച്ചു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ ഉപേക്ഷിക്കുകയായിരുന്നു. അന്നൂസിനെ കണ്ടെത്തിയ വിവരം ഡിവൈഎസ്പിയാണ് അറിയിച്ചതെന്ന് പിതാവ് റഷീദ് പറഞ്ഞു. അന്നൂസുമായി സംസാരിക്കാന്‍ സാധിച്ചു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും പറഞ്ഞില്ല. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഉച്ചയോടെ കൊണ്ടോട്ടിയില്‍ നിന്ന് പുറപ്പെടുമെന്നാണ് അറിയിച്ചതെന്നും പിതാവ് വ്യക്തമാക്കി.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 2പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിന് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയ കൊണ്ടോട്ടി സ്വദേശികളായ റംഷിദ് മന്‍സിലില്‍ മുഹമ്മദ് റിസ്വാന്‍ (22), ചിപ്പിലിക്കുന്ന് കളത്തിങ്കല്‍ അനസ് (24), കിഴക്കോത്ത് പരപ്പാറ സ്വദേശി കല്ലില്‍ മുബമ്മദ് ഷാഫി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവര്‍ സംഭവവുമായി നേരിട്ട് ബന്ധമുള്ളവരല്ല.
പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. യുവാവിനെ കൊടുവള്ളിയിലേക്കെത്തിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അന്നൂസിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. രണ്ട് വാഹനങ്ങളില്‍ എത്തിയവരാണ് അനൂസിനെ തട്ടിക്കൊണ്ടുപോയതെന്ന് അമ്മ ജമീല പറഞ്ഞിരുന്നു. അന്നൂസിൽ നിന്ന് മൊഴിയെടുത്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി. മകനെ കണ്ടെത്തിയതിൽ സന്തോഷമെന്നും പിതാവ് പ്രതികരിച്ചു.






