മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രെട്ടറി കെ.സി വേണുഗോപാൽ. നിലമ്പൂരില്‍ വെച്ച് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ചതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും ചതിയെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ‘ദി ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംശയനിഴലിൽ നിർത്തിയതും പിണറായി വിജയൻ നടത്തിയ ഗൗരവമായ നീക്കമായിരുന്നെന്ന് വേണുഗോപാൽ പറഞ്ഞു.
‘എല്ലാ ജില്ലയിലും സ്വര്‍ണ്ണം പിടികൂടാറുണ്ട്. മറ്റ് ജില്ലകളെ കുറിച്ച് ഒന്നും പറയാതെ മലപ്പുറത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് മുഖ്യമന്ത്രി. പാണക്കാട് തങ്ങളെ വിമര്‍ശിക്കുന്നത് നമ്മള്‍ കണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണെങ്കിലും അത് മാത്രമാണോ പാണക്കാട് കുടുംബം’, കെ സി വേണുഗോപാല്‍ പറഞ്ഞു.
മലപ്പുറത്തെപ്പോലെ സ്വഭിമാനമുള്ള ഒരു ജില്ലയെ അപമാനിച്ചത് മറക്കാൻ കഴിയാത്തതാണ്. പിണറായി പണക്കാടുതങ്ങളെയും അപമാനിക്കാൻ ശ്രമിച്ചു. പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തത് മുഖ്യമന്ത്രി തന്നെയാണ്. ദേശീയപാത തകർന്നിട്ടും അവിടം സന്ദർശിക്കാൻ മുഖ്യമന്ത്രി തയാറായില്ല. ക്രിസ്ത്യൻ സമുദായത്തിനെതിരെ ബിജെപി അക്രമങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്യാടന്റെ മനസ് ഇപ്പോഴും ഇവിടെ സജീവമാണ്. അദ്ദേഹം ഉൾക്കൊണ്ട മൂല്യങ്ങളാണ് നമ്മെ നയിക്കുന്നതെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.






