ബംഗളൂരു: കന്നഡ ഭാഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നരസിംഹലുവിന് കത്തയച്ച് നടൻ കമൽഹാസൻ. കന്നഡ ഭാഷയെക്കുറിച്ചുള്ള തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. നടൻ ശിവരാജ്കുമാറിനോടുള്ള ആത്മാർഥമായ സ്നേഹത്തിൽ നിന്ന് താൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നും കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തികെട്ടാനുള്ള ഉദ്ദേശ്യം തനിക്ക് ഇല്ലായിരുന്നെന്നും കമൽ കത്തിലൂടെ അറിയിച്ചു.
നമ്മളെല്ലാം ഒന്നാണെന്നും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നും പറയാൻ മാത്രമായിരുന്നു താൻ ഉദ്ദേശിച്ചത്. ഒരു തരത്തിലും കന്നഡയെ താഴ്ത്തിക്കെട്ടുകയായിരുന്നില്ല ഉദ്ദേശം. കന്നഡ ഭാഷയുടെ സമ്പന്നമായ പാരമ്പര്യത്തിൽ യാതൊരു തർക്കമോ സംവാദമോ ഇല്ല. തമിഴിനെപ്പോലെ, കന്നഡയ്ക്കും അഭിമാനകരമായ സാഹിത്യപരവും സാംസ്കാരികവുമായ പാരമ്പര്യമുണ്ട്. അത് താൻ ഏറെക്കാലമായി ആദരിക്കുന്നതാണെന്നും അദ്ദേഹം എഴുതി.
തന്റെ കരിയറിലുടനീളം കന്നഡ പ്രേക്ഷകർ നൽകിയ ഊഷ്മളതയും വാത്സല്യവും വിലമതിക്കാനാവാത്തതാണെന്നും കന്നഡിഗർക്ക് അവരുടെ മാതൃഭാഷയോടുള്ള സ്നേഹത്തോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും കമൽ ഹാസൻ കത്തിൽ കുറിച്ചു. സിനിമ ആളുകൾക്കിടയിലെ പാലമായി നിലകൊള്ളണം, ഒരിക്കലും അവരെ ഭിന്നിപ്പിക്കുന്ന മതിലായി മാറരുത് എന്നതായിരുന്നു താൻ ഉദ്ദേശിച്ചതെന്നും കമൽ ഹാസൻ പറയുന്നു.
‘തഗ് ലൈഫ്’ ഓഡിയോ ലോഞ്ചിൽ കമൽ നടത്തിയ ‘കന്നഡയുടെ ഉത്ഭവം തമിഴിൽ നിന്നാണ്’ എന്ന പ്രസ്താവന കർണാടകയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് കെഎഫ്‌സിസി കർണാടകയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.






