ആർസിബിയുടെ വിജയാഘോഷത്തിനിടെ ബംഗളൂരുവിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തെ തുടർന്നുണ്ടായ അറസ്റ്റുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കർണാടക ഹൈക്കോടതി. പരിപാടി സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ച് ചോദ്യങ്ങൾ ഹൈക്കോടതി ഉന്നയിക്കുകയും ചെയ്തു. കൂടാതെ കോടതി സർക്കാരിന്റെ നടപടികളുടെ വിശദശാംശങ്ങളും തേടി.
ഇത്തരത്തിലുള്ള ഏതെങ്കിലും കായിക പരിപാടിയിലോ ആഘോഷത്തിലോ 50,000-ത്തിലധികം വരുന്ന ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിന് ഏതെങ്കിലും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം രൂപപ്പെടുത്തിയിട്ടുണ്ടോ? പരിപാടി സംഘടിപ്പിക്കാൻ എന്തെങ്കിലും അനുമതി ആവശ്യപ്പെട്ടിരുന്നോ?പരിക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം നൽകിയിരുന്നോ? ഇല്ലെങ്കിൽ, എന്തുകൊണ്ട്? പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാൻ എത്ര സമയമെടുത്തു? ഗതാഗതം നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചു?വേദിയിൽ എന്തൊക്കെ മെഡിക്കൽ സൗകര്യങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു? തുടങ്ങിയ ചില ചോദ്യങ്ങളാണ് കോടതി സർക്കാരിനോട് ഉന്നയിച്ചത്.






