കോൺഗ്രസുമായി കുറെ നാളുകളായി ഉടക്കി നിൽക്കുന്ന ശശി തരൂർ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ ഭാഗമാകുമെന്ന് സൂചന. കോൺഗ്രസ് പാർട്ടിയുമായി തരൂർ തർക്കങ്ങൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയാകുന്നു. പല ഘട്ടങ്ങളിലും പാർട്ടി തീരുമാനങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തെത്തുന്ന തരൂർ കോൺഗ്രസിന് തലവേദന ആകുവാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. ഓപ്പറേഷൻ സിന്ദൂറിലുൾപെടെ മോദിയേയും കേന്ദ്രസർക്കാരിനെയും നിരന്തരം പുകഴ്‌ത്തുന്ന തരൂരിനെതിരെ നടപടിയെടുക്കുന്നതിൽ കോൺഗ്രസിനുള്ളിലും ആശയക്കുഴപ്പമുണ്ട്. അതിനിടെയാണ് തരൂരിന് ബിജെപി ഉന്നതസ്ഥാനം വാഗ്‌ദാനംചെയതിട്ടുണ്ടെന്ന വാർത്ത വരുന്നത്. ഇത് തരൂരോ കോൺഗ്രസോ നിഷേധിച്ചിട്ടുമില്ല.
ഓപ്പറേഷൻ സിന്ദൂർ വിദേശരാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് നൽകിയ പട്ടികയിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. പാർലമെന്റിന്റെ വിദേശകാര്യങ്ങൾക്കായുള്ള സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആയിട്ടും തരൂരിനെ ഉൾപ്പെടുത്താതിരുന്നത് ഹൈക്കമാൻഡിനുള്ള നീരസം കാരണമാണ്. നേരത്തെ മല്ലികാർജുൻ ഖാർഗെയെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാർഥിയാക്കിയപ്പോൾ അത് ലംഘിച്ച് സ്വയം സ്ഥാനാർഥിയായതുമുതൽ തുടങ്ങുന്നു തരൂരിനോടുള്ള അകൽച്ച. അന്ന് തരൂരിന് ലഭിച്ച വോട്ടുകൾ നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്‌തു.
പ്രസിഡന്റ് സ്ഥാനാർഥിയായതിനാൽ മാത്രമാണ് അദ്ദേഹത്തെ പിന്നീട് കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയത്. തുടർന്നിങ്ങോട്ട് പലകാര്യത്തിലും കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിനു വിരുദ്ധമായിരുന്നു തരൂരിന്റെ വാക്കുകൾ. കേരളത്തിലെ വ്യവസായ വികസനത്തെക്കുറിച്ച് നല്ലതുപറഞ്ഞതിന് സംസ്ഥാന നേതാക്കൾ പരസ്യമായി രംഗത്തുവരികയും ഹൈക്കമാൻഡ് നേരിട്ട് പ്രതിഷേധം അറിയിക്കുകയും ചെയ്‌തു. എന്നാൽ, മോദി അനുകൂല നിലപാടിൽ നേതൃത്വത്തിന് അത്തരം സമീപനമുണ്ടായില്ല. കോൺഗ്രസ് എം.പി. ജയറാം രമേശ് പരോക്ഷമായി ശശി തരൂരിനെ ഉദേശിച്ച് നടത്തിയ പരാമർശവും കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ തുറന്നു കാട്ടുന്നതായിരുന്നു.
നമ്മുടെ എം.പിമാരും ഭീകരരും കറങ്ങി നടക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ലജ്ജാകരവും അപലപനീയവും അസംബന്ധവുമായ പ്രസ്താവനയാണിതെന്നും പാർലമെന്റിന്റെ പ്രത്യേകാവകാശ സമിതി ഉടൻ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. നേതാവ് ഷെഹ്സാദ് പൂനാവാലയും തിരിച്ചടിച്ചിരുന്നു. അതിനിടെ, ശശി തരൂർ എംപി സ്ഥാനം രാജിവയ്‌ക്കുമെന്ന ഊഹാപോഹം ശക്തമാണ്. ബിജെപി കേന്ദ്രങ്ങൾക്കും ഈ ആഗ്രഹമുണ്ട്. ഇത്തരം വിവരം പ്രചരിക്കുന്നതും ബിജെപിയോടടുത്ത കേന്ദ്രങ്ങളിൽനിന്നാണ്.
ഉപരാഷ്‌ട്രപതി ജഗധീപ് ധൻകറിന്റെ കാലാവധി 2027 ആഗസ്‌തിൽ അവസാനിക്കും. അപ്പോൾ ആ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രചാരണവുമുണ്ട്. ഇത്തരം വാർത്തകളോടുള്ള ശശി തരൂരിന്റെ പ്രതികരണം എന്താകുമെന്നതും പ്രധാനമാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പു കഴിയുംവരെ തരൂരിനെതിരെ കോൺഗ്രസ് നീങ്ങുവാൻ പൊതുവേ സാധ്യത കുറവാണ്. ഇതിനിടെ, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ശശി തരൂര്‍ എംപിയെ ഒഴിവാക്കിയിരുന്നു. യുഡിഎഫ് പ്രചരണത്തില്‍ ശശി തരൂര്‍ പങ്കെടുക്കില്ല. വിദേശപര്യടനം കഴിഞ്ഞ് ഡല്‍ഹിയിലെത്തിയ തരൂര്‍ വീണ്ടും അമേരിക്കയിലേക്ക് പോകും.
കേരളത്തിലെ നേതാക്കള്‍ ആരും തരൂരിനെ ക്ഷണിക്കാത്തതിനാലാണ് അദ്ദേഹം പ്രചാരണത്തിന് എത്താത്തതെന്നാണ് വിവരം. വികസനത്തിലും പുരോഗതിയിലും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച ശശി തരൂരുമായി കേരളത്തിലെ നേതാക്കള്‍ കടുത്ത വിയോജിപ്പിലാണ്. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാറിന്റെ വിദേശപര്യടന സംഘത്തില്‍ തരൂര്‍ ഉള്‍പ്പെട്ടത്. എഐസിസി നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടും തരൂര്‍ പിന്‍വാങ്ങിയില്ല.
തരൂരുമായുള്ള അകലം കെപിസിസിയും എഐസിസിയും പുലര്‍ത്തുന്ന ഘട്ടത്തിലാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുന്നത്. അതേസമയം, സ്വന്തം പാർട്ടിയിൽ നിന്നടക്കം തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ആയിരുന്നു തരൂരിന്റെ മറുപടി. ഇതിനിടെ കോൺഗ്രസ് വിടുന്ന ശശി തരൂർ ബിജെപി കേന്ദ്ര മന്ത്രിസഭയിൽ കേന്ദ്രമന്ത്രി ആകുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്.
വിദേശകാര്യ മന്ത്രിയായി അദ്ദേഹത്തെ ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച ആശയവിനിമയം ഇപ്പോഴും പുരോഗമിക്കുന്നുണ്ടെന്നും കേൾക്കുന്നു. തരൂർ ഏതായാലും നിലവിൽ നേരിട്ട് ബിജെപിയിലേക്ക് പോകുന്നതിനുള്ള സാധ്യതകൾ വിരളമാണ്. ബിജെപിയിലേക്ക് പോകാതെ തന്നെ അദ്ദേഹത്തെ കേന്ദ്രമന്ത്രിയായി മന്ത്രിസഭയുടെ ഭാഗമാക്കുവാനാണ് ബിജെപി ആലോചിക്കുന്നത്.
ബിജെപിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്താതെ തന്നെ കോൺഗ്രസിന് ഇട്ട് കൊടുക്കുവാൻ കഴിയുന്ന ഏറ്റവും വലിയ തിരിച്ചടിയായി തരൂരിന്റെ കേന്ദ്രമന്ത്രിസ്ഥാനത്തെ ബിജെപി നോക്കിക്കാണുന്നു. ജൂൺ മാസത്തിൽ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും കേൾക്കുന്നു. ഏതായാലും തരൂരിനെ തൽക്കാലം പ്രകോപിപ്പിക്കാതെ നിലമ്പൂർ കടമ്പ കടക്കും വരെ കാത്തിരിക്കുവാനാണ് കോൺഗ്രസിന്റെ തീരുമാനം.






