കണ്ണൂർ: കായലോട് സദാചാര ആക്രമണത്തെ ഭയന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്. ആൺസുഹൃത്ത് റഹീസിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതിയുമായി കാറിൽ സംസാരിച്ചിരിക്കുമ്പോഴായിരുന്നു സംഘം ചേർന്ന് പിടിച്ചിറക്കി മർദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.
ഫോണിലുള്ള ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മൂന്ന് മൊബൈൽ ഫോണും ടാബും തട്ടിയെടുത്തെന്നും അതിനുശേഷം ഒഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി മർദിച്ചു എന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. ബഷീർ, റഫ്നാസ്, ഫൈസൽ, സുനീർ, സഖറിയ എന്നിവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. അതിൽ മുബഷീർ, ഫൈസൽ,റഫ്‌നാസ്, സുനീർ,സക്കറിയ എന്നിവർക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെയാണ് പിണറായി പൊലീസ് സ്റ്റേഷനിൽ ആൺസുഹൃത്ത് റഹീസ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. സദാചാര ആക്രമണം ഉണ്ടായോ, എസ് ഡി പി ഐ ഓഫീസിലേക്ക് ആരാണ് കൊണ്ടുപോയത്, ഇവിടെ എന്താണ് നടന്നത് തുടങ്ങിയ വിവരങ്ങളും റഹീസിൽ നിന്ന് അന്വേഷണസംഘം ശേഖരിച്ചിരുന്നു. റഹീസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Content: Mob attack on Kayalode; Case filed against five people










