സംസ്ഥാനം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരുമെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും ആവേശത്തോടെ മുന്നണികളും പാര്‍ട്ടികളും കാത്തിരിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിനെയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസിനും യുഡിഎഫിനും പ്ലസ് പോയിന്റ് ആയി എന്നതില്‍ തര്‍ക്കമില്ല.
എന്നാല്‍ നിലമ്പൂരിലെ വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രവര്‍ത്തികളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഇപ്പോള്‍ ഉണ്ടാവുന്നത്. നേതാക്കള്‍ക്കിടയില്‍ വലിയ തോതിലുള്ള തമ്മിലടി രൂപപ്പെട്ടിരിക്കുന്നു. നിലമ്പൂരിലെ വിജയം ഏതുതരത്തിലാണോ പ്രവര്‍ത്തകരെ ആവേശത്തില്‍ ആക്കിയത്, അതിനേക്കാള്‍ ഏറെ പ്രവര്‍ത്തകര്‍ പരിഹാസ്യരാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഒട്ടും പക്വത ഇല്ലാത്ത നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലവിലെ പ്രവര്‍ത്തികള്‍.
പ്രധാനമായും മുഖ്യമന്ത്രി കസേര ലക്ഷ്യം വച്ചുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉള്ളത്. മുന്നണിയിലും പാര്‍ട്ടിയിലും കൂടുതല്‍ ശക്തനായ വി.ഡി സതീശനെ ഒതുക്കാന്‍ കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ പുതിയൊരു കൂട്ടായ്മ തന്നെ രൂപപ്പെട്ടിരിക്കുന്നു. രമേശ് ചെന്നിത്തലയുടെയും ബെന്നി ബെഹനാന്റെയും നേതൃത്വത്തില്‍ നടക്കുന്ന അണിയറ നീക്കത്തില്‍ കെ മുരളീധരനും കെ സുധാകരനും അടക്കമുള്ള മുതിര്‍ന്ന നേതാക്കളും പങ്കാളികളാകുന്നതായാണ് പുറത്ത് വരുന്ന വിവരം.
പി.വി അന്‍വറിനെ മുന്നണിയില്‍ എടുക്കണമെന്ന ഈ വിഭാഗത്തിന്റെ താല്‍പ്പര്യത്തിന് എതിരെ വി.ഡി സതീശന്‍ ശക്തമായ നിലപാട് സ്വീകരിച്ചതും ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ യുഡിഎഫിനോട് സഹകരിപ്പിച്ചാല്‍, ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടി വരുമെന്നും അത് ഒടുവില്‍ തിരഞ്ഞെടുപ്പിന് ശേഷം കുരിശാകുമെന്നുമാണ് വി.ഡി സതീശന്‍ നല്‍കുന്ന മുന്നറിയിപ്പ്.
മാത്രമല്ല, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പരാജയപ്പെടുത്താന്‍ ശ്രമിച്ച പി.വി അന്‍വറിനെ മുന്നണിയിലെടുത്താല്‍ അത് കോണ്‍ഗ്രസ്സ് അണികളെ പ്രകോപിപ്പിക്കുമെന്ന മുന്നറിയിപ്പും സതീശന്‍ സല്‍കിയിട്ടുണ്ട്. അതേസമയം, സതീശന്റെ ഈ വാദം, കോണ്‍ഗ്രസ്സിലെ സതീശന്‍ വിരുദ്ധരും മുസ്ലീം ലീഗിലെ ഒരു വിഭാഗവും അംഗീകരിക്കുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ നിലമ്പൂരിലും പരിസര പ്രദേശങ്ങളിലെ ചില മണ്ഡലങ്ങളിലെങ്കിലും യുഡിഎഫിന്റെ സാധ്യതകളെ, തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം ബാധിക്കുമെന്നാണ് ഇവരുടെ വാദം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ.സി വേണുഗോപാല്‍ വിചാരിച്ചാല്‍ പോലും മാറ്റാന്‍ കഴിയാത്ത തരത്തില്‍ വി.ഡി സതീശന്‍ ഹൈക്കമാന്റില്‍ പിടി മുറുക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ നിരന്തരം നേരിട്ട് ബന്ധപ്പെട്ട് സതീശന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്, കോണ്‍ഗ്രസ്സ് ദേശീയ തലത്തില്‍ അദ്ദേഹത്തെ കൂടുതല്‍ ശക്തനാക്കിയിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നേടിയ വിജയങ്ങളാണ് സതീശനെ ദേശീയ നേതൃത്വത്തിന് പ്രിയങ്കരനാക്കിയിരിക്കുന്നത്. ഈ പോക്ക് പോയാല്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും സതീശന് നിര്‍ണ്ണായക റോളുണ്ടാകും. ഇതു തന്നെയാണ്, അദ്ദേഹത്തിന്റെ എതിര്‍ ചേരിയെയും ആശങ്കപ്പെടുത്തുന്നത്. സതീശന്‍ അനുകൂല വിഭാഗമെന്നും എതിര്‍ വിഭാഗമെന്നുമുള്ള തരത്തില്‍ ചേരി തിരിഞ്ഞ് നില്‍ക്കുന്ന അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് ഇപ്പോഴുള്ളത്.
യുവാക്കള്‍ക്കും യുവതികള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒരു സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കണമെന്നാണ് സതീശന്‍ ആഗ്രഹിക്കുന്നത്. അധികാരം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തര്‍ക്കം വരുമെന്നത് കൂടി മുന്‍കൂട്ടി കണ്ടാണ് ഈ നീക്കമെന്നതും ഉറപ്പാണ്. യുവാക്കള്‍ക്കൊപ്പം, ഗ്രൂപ്പുകള്‍ മൂലയ്ക്കിരുത്തിയ വി എം സുധീരനെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആഗ്രഹവും സതീശന്‍ ക്യാംപിനുണ്ട്. സുധീരന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉപയോഗപ്പെടുത്തുന്നതോടൊപ്പം താന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കസേര തട്ടിതെറിപ്പിക്കുന്ന സാഹചര്യം ഉണ്ടായാല്‍, സുധീരനെ മുന്‍ നിര്‍ത്തി എതിര്‍ ചേരിയെ വെട്ടിലാക്കാനാണ് സതീശന്റെ പദ്ധതി.
രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും ഏറെ അടുപ്പം പുലര്‍ത്തുന്ന വി.എം സുധീരന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നാല്‍, ഹൈക്കമാന്റിനു പോലും അത് അംഗീകരിക്കാതിരിക്കാന്‍ കഴിയുകയില്ല. കേരളത്തില്‍ ഭരണം ലഭിച്ചാല്‍, നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍ സമവായ സ്ഥാനാര്‍ത്ഥിയായി ലാന്‍ഡ് ചെയ്യാമെന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ആലപ്പുഴ എം.പി കെ.സി വേണുഗോപാലിന്റ സ്വപ്നം കൂടിയാണ് അതോടെ തകരുക. അതേസമയം വിഎം സുധീരന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുമോ എന്നത് ഏറെ സംശയകരമാണ്.
തന്റേതായ നിലപാടുകളിലും തീരുമാനങ്ങളിലും മുന്നോട്ടുപോകുന്ന നേതാവാണ് സുധീരന്‍. അങ്ങനെയുള്ള സുധീരന്‍ വിഡി സതീശന്റെ തീരുമാനങ്ങളില്‍ മാത്രം നിലകൊള്ളുന്ന നേതാവായി മാറുവാന്‍ ഒരു സാധ്യതയും കാണുന്നില്ല. അങ്ങനെ വരുമ്പോള്‍ സുധീരനെ മുന്‍നിര്‍ത്തിയുള്ള സതീശന്റെ പരിശ്രമങ്ങള്‍ നടക്കുവാനുള്ള സാധ്യതകള്‍ കുറവാണ്. അതുപോലെതന്നെ കെ സി വേണുഗോപാല്‍ കേരളത്തിലെ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിച്ചാല്‍ നടക്കുന്ന നിലക്ക് തന്നെയാണ് കോണ്‍ഗ്രസിനുള്ളിലെ കാര്യങ്ങള്‍ ഇപ്പോഴും മുന്നോട്ടു പോകുന്നത്.
സതീശനും കൂട്ടര്‍ക്കും ഏതെങ്കിലും തര്‍ക്കം ഉന്നയിക്കാം എന്നതിനപ്പുറത്തേക്ക് തീരുമാനങ്ങള്‍ എടുക്കുക കെ സി വേണുഗോപാല്‍ ഉള്‍പ്പെടുന്ന ദേശീയ നേതൃത്വം തന്നെയാകും. ഏതായാലും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിപദത്തിലേക്ക് കൂടുതല്‍ പേരുകളാണ് ഉയര്‍ന്നുവരുന്നത്. ആ കൂട്ടത്തില്‍ ഒന്നായി വി എം സുധീരന്റെ പേരും മാറിയിരിക്കുന്നു.






