കർണാടകയിലെ ധർമസ്ഥല വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊലീസ് അന്വേഷണറിപ്പോർട്ട് നൽകട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സിദ്ധരാമയ്യയെ കണ്ടിരുന്നു. പതിനഞ്ച് വർഷത്തിനിടെ ബലാത്സംഗത്തിനിരയായ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നെന്ന് കർണാടക മംഗളൂരുവിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലാണ് ധർമസ്ഥല വിവാദങ്ങളിൽ നിറയുന്നത്.
1998 മുതൽ 2014 വരെയുള്ള കാലയളവിൽ ആണ് സംഭവം എന്ന് മംഗളുരു ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി പരാതിയിൽ പറയുന്നു. ആരോപണവിധേയരെല്ലാം ധർമസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ്. ജൈനമതസ്ഥരായ ഒരു കുടുംബത്തിന്റെ അധീനതയിലാണ് പണ്ടുമുതലേ ക്ഷേത്രമുള്ളത്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരെ വട്ടി പലിശയ്ക്ക് പണം നൽകി കയ്യിലെടുക്കാനും ഇവർക്ക് കഴിയുന്നുണ്ട്. ലൈംഗിക താത്പര്യങ്ങൾക്ക് വേണ്ടി, ഭൂമിക്ക് വേണ്ടി, രാഷ്ട്രീയമായുള്ള മേൽകൈ നഷ്ടപ്പെടാതിരിക്കാൻ, അങ്ങനെ പലതിനുമായി ഈ കുടുംബവും അവരുടെ കൂട്ടരും നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കി എന്നാണ് ആരോപണം.
Content: Ready to form an investigation team into the Dharmasthala revelations: Siddaramaiah




