എഡിജിപി എം ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ഇനി തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി നേരിട്ട് അന്വേഷിക്കും. എം.ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസിൻ്റെ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനും സംസ്ഥാന സർക്കാരിനും ഒരുപോലെ തിരിച്ചടിയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെ ഉത്തരവ്. വിജിലൻസിന്റെ റിപ്പോർട്ട് തള്ളിയ കോടതി നേരിട്ട് അന്വേഷിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. വിജിലൻസിന്റെ അന്വേഷണം കാര്യക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
എം ആർ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം വേണമെന്ന് പി വി അൻവർ ആണ് ആവശ്യപ്പെട്ടത്. ഫ്ലാറ്റ് വാങ്ങിയതും കവടിയാറിലെ വീട് നിർമാണവും സ്വർണ്ണക്കടത്ത് ഇടപാടിലൂടെ പണം സമ്പാദിച്ചെന്നുമായിരുന്നു പരാതി. അന്വേഷണം നടത്തിയ വിജിലൻസ് എം ആർ അജിത് കുമാറിന് ക്ലീൻ നൽകിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. കോടതി ഉത്തരവിനെതിരെ അജിത് കുമാറും വിജിലൻസും മേൽക്കോടതിയെ സമീപിച്ചേക്കും.






