തിരുവനന്തപുരം : ജി എസ ടി പരിഷ്കരണത്തെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ്സ് കേരളം ഘടകം എക്‌സിൽ പോസ്റ്റ് ചെയ്ത വിവാദമായതിനു പിന്നാലെ വി ടി ബൽറാം ഡിജിറ്റൽ മീഡിയ വിങ്ങിന്റെ ചുമതല ഒഴിഞ്ഞുവെന്ന റിപോർട്ടുകൾ തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിവാദമായ പോസ്റ്റിന്റെ പശ്ചാത്തലത്തിൽ ബൽറാം രാജിവെക്കുകയോ പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കോൺഗ്രസ്സിലെ ജനപിന്തുണയുള്ള നേതാക്കന്മാരെ നിരന്തരം വിവാദത്തിൽ ഏർപ്പെടുത്തുന്നത് സിപിഎം ന്റെയും കുത്സിത നീക്കമാണെന്നും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാകുകയാണ് സിപിഎം എന്നും സണ്ണി ജോസഫ് ആരോപിച്ചു.
“കെപിസിസി വൈസ് പ്രസിഡൻ്റായ ബൽറാം അധികചുമതലയായി വഹിക്കുന്ന ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ പദവിയിൽ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. എന്നാൽ ബൽറാമിന്റെ കൂടി അഭിപ്രായാനുസരണം വരുന്ന പഞ്ചായത്ത്, നിയമസഭതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ അജൻഡയിൽ ഉണ്ട്’ -സണ്ണി ജോസഫ് പറഞ്ഞു.
വിവാദ പോസ്‌റ്റ് തയാറാക്കിയതിൽ ബൽറാമിനു പങ്കില്ലെന്നും പാർട്ടി അനുഭാവികളായ ഒരു കൂട്ടം പ്രഫഷനലുകളാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ ഭാഗമായി പോസ്റ്റുകൾ തയാറാക്കി പ്രസിദ്ധീകരിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. “ബിഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ എക്സ് പോസ്‌റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ വി.ടി.ബൽറാമും പാർട്ടി നേതൃത്വവും എക്സ് പ്ലാറ്റ്ഫോം നിയന്ത്രിക്കുന്ന ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും പോസ്‌റ്റ് നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, ഇതിനെ ചില മാധ്യമങ്ങൾ വി.ടി.ബൽറാമാണ് പോസ്റ്റ് ചെയ്തതെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്’-സണ്ണി ജോസഫ് പറഞ്ഞു.




