കൊച്ചി ∙ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തന്നെ എന്തിനാണ് ആക്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഹുൽ വിഷയവുമായി ബന്ധപ്പെട്ട തീരുമാനം എഐസിസിയുടെ അനുമതിയോടെ കെപിസിസി നേതൃത്വം ഒരുമിച്ചെടുത്തതാണ്. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്നെ എന്തിനാണ് ആക്രമിക്കുന്നത്? സസ്പെൻഷൻ വി.ഡി.സതീശൻ എന്ന വ്യക്തി ഒറ്റയ്ക്കെടുത്ത തീരുമാനമല്ല. എല്ലാ കോൺഗ്രസ് നേതാക്കളും അവരുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരുമിച്ചെടുത്ത തീരുമാനമാണത്. എഐസിസിയുടെ അനുമതിയോടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം എടുത്ത അച്ചടക്ക നടപടിയാണ്. അതിനെ കോൺഗ്രസുകാരായ ആരും എതിർക്കില്ല’’ – സതീശൻ പറഞ്ഞു.
താൻ വഴിവിട്ടു ചെറുപ്പക്കാരെ സഹായിക്കുന്നു, എന്നൊക്കെയാണ് നേരത്തേ പഴി കേട്ടതെങ്കില്‍ ഇപ്പോൾ നേരെ തിരിച്ചാണെന്നും സതീശൻ പറഞ്ഞു. ‘‘ഇപ്പോഴത്തെ ചോദ്യം ഈ ചെറുപ്പക്കാരനെ തകർക്കാന്‍ വേണ്ടി ഞാൻ ഗൂഢാലോചന നടത്തി എന്നാണ്. രണ്ടും ഒരാൾക്ക് ചെയ്യാൻ പറ്റുമോ? ഇങ്ങനെ ഒരുപാട് നാടകങ്ങൾ ഉണ്ടാകും’’ – സതീശൻ പറഞ്ഞു.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്ന ക്രൂരതകളുടെ വിവരങ്ങൾ തെളിവു സഹിതം പുറത്തു വന്നിട്ടും മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടുകയാണെന്നും സതീശൻ പറഞ്ഞു. ‘‘സെപ്റ്റംബർ മൂന്നിനാണ് കുന്നംകുളം സ്റ്റേഷനിലെ ക്രൂരമർദന വാർത്ത പുറത്തുവന്നത്. ഇപ്പോൾ സെപ്റ്റംബർ 11 ആയി. അതിനു ശേഷം പീച്ചി, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങി എല്ലായിടത്തു നിന്നും പൊലീസ് ക്രൂരതയുടെ വാർത്തകൾ പുറത്തു വരുന്നുണ്ട്. ക്രൂരമായ ഇത്തരം പൊലീസ് മർദനങ്ങളുടെ വാർത്തകൾ പുറത്തു വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു. ആരാണ് ഇവിടെ ആഭ്യന്തര മന്ത്രി? ആഭ്യന്തര വകുപ്പിനെതിരെ നാളിതുവരെയില്ലാത്ത വിധത്തിൽ തെളിവുകളോടെ ആരോപണങ്ങൾ പുറത്തു വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ആരെയാണ് സംരക്ഷിക്കുന്നത്? സർവീസിൽ നിന്നു പിരിച്ചുവിടുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടതിനു പകരം കേരളത്തിലെ പൊതുസമൂഹത്തോടു മറുപടി പറയാതെ എവിടേക്കാണ് ഒളിച്ചോടുന്നത്’’? സതീശൻ ചോദിച്ചു.






