ഇടുക്കി: കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ റോയ് സുകുമാരനെയും ഡ്രൈവറെയും നാട്ടുകാർ തടഞ്ഞുവെച്ചു. ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയെന്നാരോപിച്ചാണ് നടപടി.
തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ ആളുകൾ ഒത്തുകൂടിയ സ്ഥലത്താണ് സംഭവം നടന്നത്. ഡ്യൂട്ടി സമയത്ത് എസ്.ഐയും ഡ്രൈവറും മദ്യപിച്ചെത്തിയെന്ന പരാതിയെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയതായി നാട്ടുകാർ ആരോപിച്ചു.
വിവരമറിഞ്ഞെത്തിയ തൊടുപുഴ പൊലീസ് എസ്.ഐയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വാഹനത്തിൽ നിന്ന് വസ്തുക്കൾ കണ്ടെത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈദ്യപരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തൊടുപുഴ എസ്.എച്ച്.ഒ അറിയിച്ചു.




