കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹവും ശ്രീകോവിലിന്റെ ഭാഗങ്ങളും പുനരുദ്ധരിക്കുന്ന പ്രവൃത്തികൾ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ച് മാത്രമായിരിക്കണമെന്ന് ഹൈക്കോടതി. വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം പുരുദ്ധാരണം ആരംഭിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ആചാരപരമായ വിഷയങ്ങളിൽ തന്ത്രിയുടേതാണ് അവസാന വാക്കെന്നും കോടതിയ്ക്ക് പരിമിതി ഉണ്ടെന്നും ബെഞ്ച് പറഞ്ഞു.
പ്രധാന വിഗ്രഹത്തിലെ കേടുപാടുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കായംകുളം സ്വദേശി അഡ്വ. ആർ. രാജശേഖരൻ പിള്ള ഫയൽ ചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തേ ഹർജി പരിഗണിച്ചപ്പോൾ ഭരണസമിതിയുടെ നടപടി റിപ്പോർട്ടും വിദഗ്‌ധ സമിതി റിപ്പോർട്ടും തന്ത്രിയുടെ നിലപാടും തേടിയിരുന്നു. എന്നാൽ, കുടുംബപരമായ അസൗകര്യങ്ങൾ കാരണം തന്ത്രിക്ക് ഇതു സംബന്ധിച്ച കുറിപ്പ് നൽകാനായിട്ടില്ലെന്ന് ഭരണസമിതി അറിയിച്ചു. വിഷയം ഒക്ടോബർ ആദ്യവാരം വീണ്ടും പരിഗണിക്കും. മുഖ്യ തന്ത്രിയുടെ കുറിപ്പും അന്ന് ഹാജരാക്കണം.






