തിരുവനന്തപുരം ∙ മദ്യത്തിന്റെ വില ഇടയ്ക്കിടെ കൂട്ടുന്ന നടപടി ശെരിയല്ലെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മദ്യവില വർധിപ്പിച്ചാൽ ഉപഭോഗം കുറയും എന്നത് തെറ്റായ ധാരണയാണെന്നും, വില കൂടിയാൽ മറിച്ച് ആളുകൾ അധികം മദ്യമാണ് കഴിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമസഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു സതീശൻ. “ഇന്നലെ മൂന്ന് പെഗ് കഴിച്ചയാൾ, ഇന്ന് വില കൂടിയതിനാൽ രണ്ട് പെഗാക്കി കുറയ്ക്കുകയില്ല. വില കൂട്ടിയതിന്റെ വിഷമത്തിൽ നാലാമത്തേത് കൂടി കഴിക്കുകയാണ് ചെയ്യുക. ഇതിന്റെ ആഘാതം നേരിടുന്നത് സ്ത്രീകളും കുട്ടികളുമാണ്” – സതീശൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്നും, അതിന്റെ കാരണങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് മദ്യവില സംബന്ധിച്ച തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കി.
“സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് സർക്കാർ ജനങ്ങളോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. മദ്യവിൽപന സർക്കാർ വരുമാന മാർഗമായിരിക്കട്ടെ, പക്ഷേ ഇടയ്ക്കിടെ വില കൂട്ടുന്നത് നീതിയുള്ള നടപടിയല്ല” സതീശൻ വ്യക്തമാക്കി .






