ജയ്പൂർ: ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ സ്കൂളിലെ ക്ലാസുകൾ ഒഴിവാക്കി കോച്ചിംഗ് സെൻററുകളിലേക്ക് പോകുന്നത് തടയണമെന്ന് രാജസ്ഥാൻ ഹൈക്കോടതി നിർദേശിച്ചു. ഈ വിഷയത്തിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ)ക്കും, രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ആർബിഎസ്ഇ)ക്കും നിർദേശം നൽകിയ കോടതി, സ്കൂൾ സമയങ്ങളിൽ മിന്നൽ പരിശോധന നടത്തി വിദ്യാർത്ഥികൾ സ്കൂളുകളിൽ ഹാജരാണോ എന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് ദിനേശ് മേത്തയും ജസ്റ്റിസ് അനൂപ് കുമാർ ദണ്ഢും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ ഹാജർ നിർബന്ധമാണെന്നും, അനാവശ്യമായി ക്ലാസ് ഒഴിവാക്കുന്ന വിദ്യാർത്ഥികൾക്കും, അതിന് അനുവാദം നൽകുന്ന സ്കൂളുകൾക്കും, ബന്ധപ്പെട്ട അധികാരികൾക്കും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. സ്കൂളുകളിലും കോച്ചിംഗ് സെൻററുകളിലും പരിശോധനയ്ക്കായി പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കാനും സംസ്ഥാനത്തോട് കോടതി നിർദ്ദേശിച്ചു. സ്കൂൾ സമയത്ത് വിദ്യാർത്ഥികളെ കോച്ചിംഗ് സെൻററുകളിൽ കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
വിദ്യാർത്ഥികൾ സ്കൂൾ ഒഴിവാക്കി കോച്ചിംഗ് ക്ലാസുകളിലേക്ക് പോകുന്നത് വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. സെഷന്റെ പകുതി പഠനം നഷ്ടപ്പെടുന്നവർക്ക് ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കോട്ടയിലെ രണ്ട് സ്വകാര്യ സ്കൂളുകളും അവരുടെ വിദ്യാർത്ഥികളും സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.






