തിരുവനന്തപുരം: സിപിഐഎം നേതാക്കൾക്കെതിരായ സോഷ്യൽ മീഡിയ അപവാദ പ്രചാരണം കോൺഗ്രസ് ആസൂത്രിതമായി നടത്തുന്നുവെന്ന് മന്ത്രി പി. രാജീവ് ആരോപിച്ചു. “ഒരു കഥ നിർമ്മിച്ച് അത് പദ്ധതിപൂർവ്വം പ്രചരിപ്പിക്കൽ ഗൗരവമായ പ്രവണതയാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
സിപിഐഎം നേതാക്കളായ കെ. ജെ. ഷൈനും മറ്റ് എംഎൽഎമാരും നൽകിയ പരാതിയിൽ പൊലീസ് ശക്തമായി ഇടപെടുന്നുണ്ടെന്നും അന്വേഷണം മുന്നോട്ടുപോകുമ്പോൾ പിന്നിലെ എല്ലാ വസ്തുതകളും വെളിപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ കോൺഗ്രസിൽ വളർന്ന് വരുന്ന പുതിയ രാഷ്ട്രീയ സംസ്കാരം വെളിവാക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “സ്വന്തം നേതാക്കൾക്കും അവരുടെ സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷയില്ല. അഖിലേന്ത്യാ തലത്തിലുള്ള പ്രധാന നേതാവിന്റെ ഭാര്യയ്ക്കു പോലും ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്,” എന്നും . രാജീവ് പറഞ്ഞു.
സിപിഐഎം നേതാക്കളെതിരെ വന്ന അപവാദ ലേഖനം എഴുതിയത് കോൺഗ്രസിലെ പ്രമുഖനായ നേതാവാണെന്ന വിവരം പുറത്തുവന്നിട്ടുണ്ടെന്നും, അത് ആദ്യം പ്രചരിപ്പിച്ചത് കോൺഗ്രസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണെന്നും മന്ത്രി ആരോപിച്ചു. ഇതിന് പിന്നിൽ ആസൂത്രിതമായ നീക്കമാണെന്നതിനാൽ സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകളെ എതിർക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






