കുവൈത്ത് : രാജ്യത്ത് പ്രവർത്തിച്ചിരുന്ന വലിയ അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട ശൃംഖലയെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗവും ചേർന്ന് തകർത്തു.
സോഷ്യൽ മീഡിയ വഴി ശൃംഖലയുടെ രഹസ്യ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ് വെളിപ്പെട്ടത്. ചൂതാട്ടവും പണം കൈമാറ്റവും നേരിട്ട് നിയന്ത്രിച്ചിരുന്ന ആറു ഈജിപ്ഷ്യൻ പൗരന്മാരെയും ഒരു സിറിയക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണത്തിൽ, പൊതുവ്യാപാര സ്ഥാപനങ്ങൾ, ഡെലിവറി കമ്പനികൾ, ഹെൽത്ത് സലൂണുകൾ, വസ്ത്ര–പെർഫ്യൂം കടകൾ തുടങ്ങി നിരവധി മേഖലകളെ ശൃംഖല ദുരുപയോഗം ചെയ്തതായി കണ്ടെത്തി. വിദേശത്തുനിന്നുള്ള ഫണ്ടുകൾ തുർക്കിയിലെ ഇടനിലക്കാരൻ മുഖേന പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നു. ഓരോ ഇടപാടിലും ഏകദേശം 25,000 ദിനാർ (ഏകദേശം 67 ലക്ഷം ഇന്ത്യൻ രൂപ) വരെ കൈമാറ്റം ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി 1,53,837 ദിനാർ (നാല് കോടിയിലധികം ഇന്ത്യൻ രൂപ) പൊലീസ് പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത പണവും ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് നിയമനടപടികൾക്കായി റഫർ ചെയ്തു.






