കണ്ണൂര്‍: ചൊക്ലിയിൽ 17കാരനായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ എട്ട് അംഗങ്ങളടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്‌ഐ ആർ. രാഗേഷിനാണ് അന്വേഷണ ചുമതല.
ശിവസൂര്യയെ തേടി പൊലീസ് സംഘം മൈസൂരുവിലെത്തി. തുടർന്ന് ബംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെ തുടർന്ന് വീട്ടിൽനിന്ന് പോയ ശിവസൂര്യയെ കാണാതായിട്ട് പത്താം ദിവസമായിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 12.45ന് ശേഷമാണ് ശിവസൂര്യ വീട്ടിൽനിന്ന് ഇറങ്ങിയത്. സമീപത്തെ പൂമരം ജംഗ്ഷനിലേക്ക് പോകുന്ന ശിവസൂര്യയെ രണ്ട് പേർ കണ്ടിരുന്നു. സ്കൂൾ ബാഗുമായാണ് കുട്ടി പോയതെന്നും അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. എന്നാൽ ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങളിലൊന്നും ശിവസൂര്യയുടെ ദൃശ്യം കണ്ടെത്താനായിട്ടില്ല.
കാശിയിലേക്കാണ് പോകുന്നതെന്ന് പറഞ്ഞാണ് ശിവസൂര്യ വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് കുടുംബം പറയുന്നു. എന്നാൽ കുട്ടി മൈസൂരുവിലേക്ക് പോയിട്ടുണ്ടാകാമെന്ന സംശയം കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൈസൂരുവിൽ പരിശോധന നടത്തുന്നത്.
നേരത്തെ ചൊക്ലി പൊലീസ് ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും നിർണായക സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തെരച്ചിൽ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയത്. ശിവസൂര്യയെ കണ്ടെത്തുന്നതിനായി വിവിധ സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.




