പാലക്കാട്: സംസ്ഥാനത്ത് മൃഗങ്ങളെ പിടിക്കാൻ സ്ഥാപിക്കുന്ന അനധികൃത വൈദ്യുത കെണികൾ മനുഷ്യജീവിതത്തെയും മൃഗങ്ങളെയും ഒരുപോലെ ഭീഷണിപ്പെടുത്തുകയാണ്. സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം കെണികളിൽ കുടുങ്ങി 24 പേർ മരിച്ചു. ഇവരിൽ പത്ത് പേർ പാലക്കാട് ജില്ലയിൽ നിന്നാണ്.
വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടങ്ങളിലാണ് ഇത്തരം കെണികൾ കൂടുതലായി സ്ഥാപിക്കുന്നത്. വന്യമൃഗങ്ങളെ തുരത്താനായും, ചിലർ പന്നികളെ കുടുക്കി ഇറച്ചി വിൽക്കാനായും കെണി ഉപയോഗിക്കുന്നതായി അധികൃതർ വ്യക്തമാക്കി. എന്നാൽ, അബദ്ധത്തിൽ മനുഷ്യർ കുടുങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണമായിരിക്കുന്നത്. രാത്രിയിൽ സ്ഥാപിച്ച കെണി രാവിലെ നീക്കം ചെയ്യാൻ മറക്കുകയോ വൈകുകയോ ചെയ്യുന്നതാണ് ഭൂരിഭാഗം ദുരന്തങ്ങൾക്കും കാരണം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്താകെ 66 പേർ മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 23 വന്യമൃഗങ്ങളും കെണിക്കിരയായി. ചത്തവയിൽ പന്നിയും ആനയും ഉൾപ്പെടുന്നു. ചില വളർത്തുമൃഗങ്ങളും അപകടത്തിൽപ്പെട്ടിട്ടുണ്ട്.
നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമാണെന്ന് സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സുജീഷ് പറഞ്ഞു. വന്യമൃഗങ്ങളെ തുരത്താൻ വനം വകുപ്പ് സമഗ്രമായ നടപടി സ്വീകരിക്കാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന വിമർശനവും ശക്തമാണ്. അതേസമയം, വൈദ്യുതി മോഷ്ടിക്കുന്നവർക്കെതിരെ കെഎസ്ഇബി കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.






