തിരുവനന്തപുരം: കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം നീട്ടണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. പരിഷ്‌കരണം ഉടൻ നടപ്പാക്കിയാൽ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാമെന്ന വിലയിരുത്തലിലാണ് കമ്മീഷൻ. വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന് ചർച്ച നടത്തും.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇതിനകം രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ യോഗത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് എൽഡിഎഫും യുഡിഎഫും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. 2002 ലെ വോട്ടർ പട്ടികയെ അടിസ്ഥാനമാക്കിയാണ് പരിഷ്‌കരണം നടപ്പാക്കുന്നത് എന്ന തീരുമാനത്തെയും ഇരു മുന്നണികളും വിമർശിച്ചു. എന്നാൽ ബിജെപി പരിഷ്‌കരണത്തെ തുറന്ന പിന്തുണ നൽകി.
വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ്. വിഷയത്തിൽ യുഡിഎഫും എൽഡിഎഫും ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. “ബിഹാറിനെക്കാൾ ശക്തമായ പ്രക്ഷോഭം കേരളത്തിൽ സംഘടിപ്പിക്കുമെന്ന്” പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നറിയിപ്പ് നൽകി. “ഒന്നിച്ചുള്ള സമരത്തിനും തയ്യാറാണ്” എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.
കള്ളവോട്ട് തടയാനാണ് പരിഷ്‌കരണം അനിവാര്യമെന്ന നിലപാടിലാണ് ബിജെപി. എതിര്‍പ്പ് രാഷ്ട്രീയ പാർട്ടികളുടെ സ്വാർത്ഥതയാണെന്നും ബിജെപി ആരോപിച്ചു.






