വാഷിംഗ്‌ടൺ: എച്ച്-1ബി തൊഴിൽ വീസ വിതരണം വിപുലമായി പരിഷ്കരിക്കാൻ അമേരിക്കൻ ഭരണകൂടം തയ്യാറാകുന്നു. നിലവിൽ പ്രാബല്യത്തിൽ ഉള്ള ലോട്ടറി സമ്പ്രദായം ഉപേക്ഷിച്ച്, അപേക്ഷകരുടെ യോഗ്യത, ശമ്പള നിരപ്പ്, വൈദഗ്ധ്യം എന്നിവയെ അടിസ്ഥാനമാക്കിയ ‘വെയ്റ്റഡ് സെലക്ഷൻ’ രീതി കൊണ്ടുവരാനാണ് നീക്കം.
ഡോണൾഡ് ട്രംപ് ഭരണകൂടമാണ് ഈ നിർദേശത്തിന് തുടക്കം കുറിച്ചത്. ഇപ്പോഴത്തെ ലോട്ടറി സംവിധാനത്തിൽ എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിക്കുന്നതായാണ് ഔദ്യോഗിക വിലയിരുത്തൽ. പുതിയ രീതിയിൽ, കൂടുതൽ യോഗ്യതയുള്ളവർക്കും ഉയർന്ന ശമ്പളമുള്ള സ്ഥാനാർത്ഥികൾക്കും മുൻഗണന ലഭിക്കും.
വെയ്റ്റഡ് സെലക്ഷൻ സംവിധാനം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി, വേതന നിരക്കിനെ അടിസ്ഥാനമാക്കിയ പുതിയ ശമ്പള ബാൻഡുകൾ രൂപീകരിക്കും. ഏറ്റവും ഉയർന്ന ശമ്പളമുള്ളവർക്ക് നാലു തവണ വീസക്ക് പരിഗണന ലഭിക്കാനാണ് സാധ്യത. കുറഞ്ഞ ശമ്പള നിരക്കിലുള്ളവർക്ക് ഒരിക്കൽ മാത്രമാകും പരിഗണന. ഈ പരിഷ്കാരങ്ങൾ അമേരിക്കൻ സർവകലാശാലകളിൽ വിദ്യാഭ്യാസം നേടിയ വിദേശ വിദ്യാർത്ഥികൾക്കും വിദഗ്ധർക്കും ഗുണകരമാകും എന്നാണ് ഇമിഗ്രേഷൻ വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള പ്രതിഭകളെ ആകർഷിക്കാനും യുഎസ് സാമ്പത്തിക മേഖലയിലേക്ക് ഉൾപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.
“ഈ പുതിയ സംവിധാനം യുഎസിലേക്ക് ആഗോള തലത്തിൽ മികച്ച വിദഗ്ധരെ ആകർഷിക്കാൻ സഹായകരമായും, വിദേശ തൊഴിലാളികളുടെ മൂല്യനിർണ്ണയത്തിൽ കൂടുതൽ കാര്യക്ഷമത പുലർത്താനുമാണ് ലക്ഷ്യം.” മാനിഫെസ്റ്റ് ലോയുടെ പ്രിൻസിപ്പൽ ഇമിഗ്രേഷൻ അറ്റോർണി നിക്കോൾ ഗുണാർ വ്യക്‌തമാക്കി. അമേരിക്കയുടെ ഈ വീസ പരിഷ്കാരവുമായി സമാന്തരമായി, യുകെയും ചൈനയും മികച്ച വിദഗ്ധരെ ആകർഷിക്കാൻ പ്രത്യേക വീസ പദ്ധതികൾക്കൊപ്പം മുന്നോട്ടു പോവുകയാണ്.










