ഇടുക്കി: ഭൂട്ടാന്‍ വഴി നികുതി മറച്ചുവച്ച് ആഡംബര വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയ കേസില്‍ കസ്റ്റംസിന്റെ അന്വേഷണം ഊര്‍ജിതമായി തുടരുന്നു. ഓപ്പറേഷൻ ‘നംഖോർ’ ഭാഗമായി ഇടുക്കിയിലും വ്യാപക പരിശോധന നടത്തിയ കസ്റ്റംസ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ തിരുവനന്തപുരം സ്വദേശിനി ശിൽപ്പ സുരേന്ദ്രന്റെ ലാൻഡ് ക്രൂയിസർ പിടിച്ചെടുത്തു. വാഹനം മലപ്പുറം തിരൂർ സ്വദേശികളിൽ നിന്നാണ് വാങ്ങിയതെന്നും, മെക്കാനിക് ജോലികൾക്കായി അടിമാലിയിൽ എത്തിച്ചതായുമാണ് വിവരം .
കസ്റ്റംസിന്റെ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം, രാജ്യത്താകമാനം ആയിരത്തിലേറെ കള്ളക്കടത്തിയ വാഹനങ്ങൾ കേരളത്തിലേക്ക് എത്തിച്ചതായി സൂചിപ്പിക്കുന്നു. ഇതിൽ ഇരുന്നൂറോളം വാഹനങ്ങൾ സംസ്ഥാനത്ത് എത്തിയതായി വ്യക്തമാക്കുന്നു. ഇതുവരെ 36 കാറുകൾ കണ്ടെത്തിയതിനാൽ ബാക്കിയുള്ളവയെ തിരിച്ചറിയാനും പിടികൂടാനുമായി അന്വേഷണം തുടരുകയാണ്.
ഭൂട്ടാൻ വഴി വിദേശത്തു നിന്നു നികുതി മറച്ചുവച്ച് ആഡംബര വാഹനങ്ങൾ കേരളത്തിലെത്തിച്ചതില്‍ കസ്റ്റംസിന് പുറമെ മറ്റു കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങൾ ശേഖരിക്കുകയും, അനധികൃത സമ്പാദ്യം വെളുപ്പിക്കുന്നതിനായി ചില പ്രമുഖർ വാഹനങ്ങൾ വാങ്ങി കൂട്ടിയിട്ടിരിക്കുന്നു എന്ന സംശയം പരിശോധിക്കുകയും ചെയ്യുന്നു.
കസ്റ്റംസിന്റെ കണ്ടെത്തലുകൾ പ്രകാരം, വാഹനക്കടത്തിലൂടെ കോടികളുടെ ജി.എസ്.ടി വെട്ടിപ്പ് നടന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ജി.എസ്.ടി വകുപ്പ് സ്വയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, വാഹന രജിസ്ട്രേഷൻ, എംബസികളുടേതായ രേഖകളുടെ വ്യാജവിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തേക്ക് കൈമാറാൻ കസ്റ്റംസിന്‍റെ നീക്കമുണ്ടെന്നും അറിയിച്ചു.
നിയമവിരുദ്ധ കള്ളക്കടത്ത് പ്രവർത്തനങ്ങളെതിരെ കസ്റ്റംസും മറ്റ് കേന്ദ്ര ഏജൻസികളും നിയമ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കടത്തിയ വാഹനങ്ങളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച്, വാഹനങ്ങൾ പിടികൂടുകയും കാര്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണ്.




